28 ഡിസംബർ 2009

കിടിലന്‍ യാത്ര

"ഡാ ഈ കൊട എടുത്തോ, മഴ ഇനീം പെയ്യും", അച്ഛന്‍ കുട എന്നെ പിടിപ്പിച്ചു.

"ഈ നരച്ച ടീഷര്‍ട്ട്‌ ഇട്ടിട്ടാണോ പൊണേ, നൊക്ക്യേടി അവന്റെ ഒരു പാട്‌", അടുത്ത കമന്റ്‌ ഉടന്‍ തന്നെ വന്നു.

ഞാന്‍ നിറം മങ്ങിയ ആ പഴയ കണ്ണാടിയുടെ അടുത്തു ചെന്നു നിന്നു.
"ങേ, അങ്ങനെയുണ്ടോ? ഹേയ്, കൊഴപ്പൊന്നുല്ല.. എന്നാലും എന്തോ ഒരു ചെറിയ പന്തികേട്‌..", കണ്ണാടി പറഞ്ഞു.
പുതിയ ഒരു ഷര്‍ട്ടെടുത്തിട്ടു ഞാന്‍ പ്രശ്നം പരിഹരിച്ചു.
വലിയ ബാഗ് തോളിലിട്ടിറങ്ങിയപ്പോള്‍ ചേച്ചി,
"ഡാ, ഇതെന്റെ ചേട്ടന്‍ വാങ്ങി തന്ന ബാഗ് അല്ലെ..?"
 "ഉം.. അതെ."
ചേച്ചിയുടെ മുഖത്ത്‌ ഒരു സംതൃപ്തി മിന്നി മാഞ്ഞു.

സമയം വെളുപ്പിന്‌ 5.00 മണി. സുഹൃത്തിന്റെ വിവാഹനിശ്ചയം 11.30 നാണ്‌. അങ്ങു മേപ്പാടിയിലെത്തണം. വ്യക്തമായ ഒരു പ്ലാന്‍ മനസ്സിലുണ്ടായിരുന്നു - പോകേണ്ട വഴി - എത്തേണ്ട സമയം - എന്നിങ്ങനെ.

കൊടുങ്ങല്ലൂര്‍-ബത്തേരി ബസ്സില്‍ കയറുന്നു, ബസ് കോഴിക്കോടെത്തുന്നു, ഒരു സുഹൃത്ത് അവിടെ നിന്നും അനുഗമിയ്ക്കുന്നു, ചൂണ്ടേല്‍ ഇറങ്ങുന്നു, മേപ്പാടിയ്ക്കു പോകുന്നു, പിന്നെ എരുമക്കൊല്ലി.

ഒരു യാത്ര ചെയ്യാനുള്ള ഉത്സാഹത്തോടെ ഞാന്‍ ബസ്‌സ്റ്റോപ്പിലെത്തി. ഇനിയും 20 മിനിട്ട്‌ കഴിയണം ആ ആര്‍ഭാടക്കാരന്‍ എ.സി ബത്തേരി ബസ് വരാന്‍.
"ഹാവൂ, എന്തായാലും സുഖമായി ഇരുന്നു പോകാം" (ആത്മഗതം)

അല്പം കഴിഞപ്പോള്‍ സ്ഥിരം സഹയാത്രികരായ രണ്ട്‌ വൃദ്ധന്മാര്‍ എത്തി. ഒരാള്‍ മിതഭാഷിയാണ്‌. എനിക്ക്‌ കൂടുതല്‍ അടുപ്പമുള്ളയാള്‍ സംസാരപ്രിയനാണ്‌. എന്നു വച്ചാല്‍ നല്ല ഒന്നാന്തരം കത്തി. പുലര്‍ന്നു വരുന്ന സമയം ആയതുകൊണ്ട്‌ ഞാന്‍ കത്തിയുടെ മൂര്‍ച്ച പരിശോധിയ്ക്കാറില്ല. എല്ലാം മൂളിക്കേള്‍ക്കാറേ ഉള്ളൂ.

"ബത്തേരി ബസ് ഇവട്യൊന്നും നിര്‍ത്തില്ല", അയാള്‍.

"ങാ.. പിന്നേ.. ഞാന്‍ ഇവടന്നു എത്ര തവണ കേറീട്ടുള്ളതാ, നിര്‍ത്തൂലാന്നു പറയാന്‍ ഇങ്ങളാണോ ഇതിന്റെ ഡ്രൈവര്‍" (ആത്മഗതം)

ഒരു പുന്ചിരി ഞാന്‍ ഉള്ളില്‍ സൂക്ഷിച്ചു, പാവം പ്രായമായിട്ടുള്ള ആളുകള്‍ പറയുമ്പോള്‍ തര്‍ക്കിക്കാന്‍ പോകേണ്ട കാര്യമുണ്ടോ. മിണ്ടാതിരിയ്ക്കാം, എന്നിട്ട്‌ ഗുരുവായൂര്‍ ബസില്‍ കയറാതെ, ബത്തേരി ബസ്സിന്‌ കാത്തു നില്ക്കാം.

കൃത്യം 5.30 ന്‌ സ്റ്റോപ്പിനു എതിര്‍വശത്തുള്ള ക്ഷേത്രത്തിന്റെ നട തുറന്നു.
"പഞ്ചമുഖ ഗണപതീ..", സ്ഥിരം ഭക്തിഗാനം ഒഴുകി വന്നു.

ഗുരുവായൂര്‍ ബസ്സ് പ്രതീക്ഷയോടെ എന്റെ മുന്നില്‍ വന്നു നിന്നു.
"എന്താ കേറുന്നില്ലെ?", ബസ്സ് ചോദിച്ചു.
"ഇല്ല, ഞാന്‍ ആ ബത്തേരി ബസ്സില്.."
"ഉം.", ബസ് വിദൂരതയില്‍ അപ്രത്യക്ഷമായി.

ഞാന്‍ പ്രതീക്ഷയോടെ വീണ്ടും കാത്തു നിന്നു. അല്പം കഴിഞ്ഞപ്പോള്‍ ആര്‍ഭാടക്കാരന്റെ LED സ്ഥല സൂചിക കണ്ടു തുടങ്ങി. ഞാന്‍ തയ്യാറെടുപ്പോടു കൂടി റോഡിനോടു ചേര്‍ന്നു നിന്നു.

കൈ കാണിയ്ക്കാന്‍ പാകത്തിനെത്തിയപ്പോള്‍ എന്റെ വലിയ ബാഗ് കാണുന്ന വിധത്തില്‍ റോഡിലേയ്ക്കിറങ്ങി നിന്നു കൈ 360 ഡിഗ്രി കറക്കി, ഒരു ചെറുപുന്ചിരിയോടെ.
ഇത്തിരി ഓടാനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു..

ഒരു കാറ്റടിച്ചതേ ഓര്‍മ്മയുള്ളൂ. കണ്ട ഭാവം നടിയ്ക്കാതെ ആ അഹങ്കാരി കടന്നു കളഞ്ഞു.

"ഹെന്ത്!", അതു സംഭവിച്ചിരിയ്ക്കുന്നു.
"അയ്യോ.. ന്റെ ഗുരുവായുരു ബസ്സും പോയി, ബത്തേരി ബസ്സും പോയി" (ഗദ്ഗദം)

"ഇപ്പോ എന്തായി?", ആ വൃദ്ധന്‍ ഇതു പറയാനായി മാത്രം മനസ്സിലേയ്ക്കോടി വന്നു. എന്നിട്ടു പെട്ടെന്ന്‌ അപ്രത്യക്ഷ്‌നായി.

ഒച്ചിനെപ്പോലും ലജ്ജിപ്പിയ്ക്കുന്ന വിധത്തിലായിരുന്നു അടുത്ത ബസ്സിന്റെ രംഗപ്രവേശം.
"ഒന്നു വേഗം പൊക്കൂടേ?", ഞാന്‍ ചോദിച്ചു.
"വയ്യ, രാവിലെ തന്നെ.. എനിക്കിങ്ങനെ ഒക്കെയെ പൊകാന്‍ കഴിയൂ..", ബസ്സ് പറഞു.
ഞാന്‍ നിരാശയോടെ പുറത്തേയ്ക്കു നോക്കിയിരുന്നു.

6.35 നാണ്‌ ഗുരുവായൂരു നിന്നുള്ള അടുത്ത കോഴിക്കോട് ബസ്സ്. ചെറിയ ഒരിടവേളയില്‍ ഞാന്‍ ഒരുള്ളിവടയും ചായയും കഴിച്ചു. പത്ത് രൂപ കടക്കാരന്റെ കയ്യില്‍ കൊടുത്തിട്ട്‌ പ്രതീക്ഷയോടെ ഞാന്‍ അയാളുടെ മുഖത്തേയ്ക്കു നോക്കി.

ചായയ്ക്ക് നാലു രൂപ, ഉള്ളിവടയ്ക്കു കൂടിപ്പോയാല്‍ നാലു രൂപ, അതാണല്ലോ പെട്ടിക്കടകളിലുള്ള സാധാരണ ഏര്‍പ്പാട്‌.

"ചായയ്ക്കഞ്ചു, വടയ്ക്കഞ്ചു, അഞ്ചുവഞ്ചും പത്ത്‌", തൃശൂര്‍ ശൈലിയില്‍ മറുപടി കിട്ടിയപ്പോള്‍ ഞാന്‍ സംതൃപ്തനായി ബസ്സിനടുത്തേയ്ക്കു നീങ്ങി.

ചന്ദനത്തിരിയുടെ രൂക്ഷമായ ഗന്ധം എന്റെ നാസികയിലേയ്ക്കിരച്ചു കയറി.

"ഹയ്യോ..! ഈ നശിച്ച ചന്ദനത്തിരി" (ആത്മഗതം)

ഞന്‍ ഇരിയ്ക്കാറുള്ള ഇടതു വശത്തെ ഇരട്ട സീറ്റ് എന്നെ മാടി വിളിച്ചു.
ബാഗ് എടുക്കാനുള്ള reminder വച്ച ശേഷം ഞാന്‍ സീറ്റില്‍ ഒതുങ്ങിക്കൂടി.

9 മണിയ്ക്കു വരാന്‍ പറഞ്ഞ സുഹൃത്തിന്‌ ഞാന്‍ sms അയച്ചു, "eda enikkoru pottatharam patti.. batheri bus miss aayi.. nee 9.30 nu vannaal mathi. ksrtc bus standil.."

ഉടന്‍ തന്നെ മറുപടി വന്നു, "Sari pottaa."

ബസ്സിനകത്ത് "ഭക്തിസാന്ദ്രമായ" അന്തരീക്ഷമായിരുന്നു. ബസ്സ് ജീവനക്കാരുടെ പ്രിയപ്പെട്ട വീഡിയോ ഭക്തിഗാനങ്ങള്‍ നിര്‍ലോഭം ഒഴുകി വന്നു.
ഇടയ്ക്കൊരു പാട്ടിനു നല്ല കേട്ടു മറന്ന ഈണം.

"കറുപ്പാരെ കയ്യാലെ എന്നെ പുടിച്ചാ..
കാതല്‍ ഏന്‍ കാതില്‍.."

അതെ അതു തന്നെ.. ഞാന്‍ ചിരിയമര്‍ത്തി കണ്ണുമടച്ചു കിടന്നു.

സിനിമയും പാട്ടുമൊക്കെയായി കോഴിക്കോടെത്തിയപ്പോള്‍ സമയം 9.30 ആയി.

സുഹൃത്തിനോടൊപ്പം K.S.R.T.C ബസ്സിനടുത്തെത്തി ഞങ്ങള്‍ സമയവിവരങ്ങള്‍ ആരാഞ്ഞു.

"ചൊരത്തിന്റവടെ ബ്ലോക്കില്ലെങ്കി ചൂണ്ടേല്‍ ഒരൊന്നര മണിക്കൂറോണ്ടെത്തും. ബ്ലോക്കില്ലെങ്കി മാത്രം, ബ്ലോക്കുണ്ടെങ്കി പിന്നെ ഒന്നും പറയാന്‍ പറ്റില്ല", ആ നല്ല ഡ്രൈവര്‍ പറഞ്ഞു
.
"ചോറ്  തീരുന്നതിനു മുമ്പെങ്കിലും എത്ത്വോ", ഞങ്ങല്‍ പരസ്പരം ആശങ്കകള്‍ കൈമാറി മുന്‍വശത്തുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചു.

"Basically Rich" ആയ എന്റെ സുഹൃത്ത് ടിക്കറ്റെടുത്തു.

അടിവാരം എത്തിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ കുട്ടിയെയും എടുത്തു കൊണ്ടു വന്നു.
"ഞാന്‍ ഇവിടെ ഇരിക്കും.." എന്ന ഭാവത്തോടെ.
ഞാന്‍ ഗോഷ്ടികള്‍ കാണിച്ചു കൊണ്ടു പറയാന്‍ ശ്രമിച്ചു, "എണീയ്ക്കെണ്ടടാ അഡ്ജസ്റ്റ്‌ ചെയ്താല്‍ മതി.."
പക്ഷെ അപ്പോഴേയ്ക്കും അവന്‍ എഴുന്നേറ്റു കഴിഞ്ഞിരുന്നു. ഞാന്‍ അടുത്തിരുന്ന ആളെ അവജ്ഞയോടെ നോക്കി, എന്റെ അതൃപ്തി കാണിയ്ക്കുവാന്‍ വേണ്ട മുഖഭാവങ്ങളൊക്കെ യഥാസമയം മിന്നിമാഞ്ഞു.

"എവിടെയാ ഇറങ്ങുന്നത്‌?", അയാള്‍ ചോദിച്ചു.
"അതറിഞ്ഞിട്ടു തനിക്കെന്താടോ?"(ആത്മഗതം)
"ചൂണ്ടേല്‍", ഞാന്‍ പറഞു.

അപ്പോഴാണ്‌ അയാളുടെ കൂടെ ഭാര്യയും വേറെ ഒരു കുഞ്ഞും കൂടിയുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയത്‌. ഞാനും സുഹൃത്തിന്റെ പാത പിന്തുടര്‍ന്നു.
"അവരിവടെ ഇരുന്നോട്ടെ", ഞാന്‍ വാതിലിനടുത്തേയ്ക്കു പോയി, അവന്‍ അവിടെ നില്‍ക്കുകയായിരുന്നു.

"ദേ.. താമരശ്ശേരി ചൊരം!"
പെട്ടെന്നായിരുന്നു പുതിയ ഒരു പ്രതീക്ഷ മനസ്സില്‍ വന്നത്‌. ചുരത്തിന്റെ ഭംഗി മുഴുവന്‍ വാതില്‍പടിയില്‍  നിന്ന്‌ ആസ്വദിയ്ക്കുക.

ഇടയ്ക്കിടയ്ക്കു നല്ല ഭംഗിയുള്ള ചെമന്ന മുഖമുള്ള കുരങ്ങന്മാര്‍, അവരുടെ നിഷ്കളങ്കമായ ചേഷ്ടകള്‍. അമ്മയുടെ മാറത്ത് ഒട്ടിപ്പിടിച്ചിരിയ്ക്കുന്ന കുട്ടിക്കുരങ്ങ്‌, കൂറ്റന്‍ മലകള്‍, ഭയപ്പെടുത്തുന്ന ആഴങ്ങള്‍, അത്ഭുതപ്പെടുത്തുന്ന ഉയരങ്ങള്‍.. എല്ലാം.. എല്ലാം.. ഹായ്... സീറ്റിലിരിക്കാന്‍ കഴിയാത്തതിന്റെ ഒരു വിഷമവും പിന്നീടുണ്ടായില്ല..

എന്റെ സുഹൃത്ത്‌ തികച്ചും സ്വാഭാവികമായി ക്ലീനറുടെ ജോലി ഇടയ്ക്കിടയ്ക്കു ഏറ്റെടുത്തു പോന്നു.

അങ്ങനെ ചൂണ്ടേല്‍ എത്തി. മേപ്പാടിയ്ക്കുള്ള ബസ് ഞങ്ങളെ കാത്തവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു. സാമാന്യം നല്ല തിരക്ക്‌.

"അന്ചു രൂപാ ടിക്കറ്റാ", വിവാഹനിശ്ചയമുള്ള സുഹൃത്തിന്റെ മൊഴി മനസ്സില്‍ മുഴങ്ങി. അധികം ചിന്തിച്ചു നില്ക്കാതെ ഓടിക്കയറി ബസ്സില്‍.

ചില്ലിനടുത്തിരുന്നിരുന്ന സ്ത്രീ ഡ്രൈവറോട്‌ നല്ല ചിരിയും സംസാരവും.

"ങാ.. സൊന്തക്കാരാവും" (ആത്മഗതം)

കുറച്ചു കഴിഞ്ഞപ്പോള്‍ അതാ എന്റെ സുഹൃത്ത്‌ വീണ്ടും സജീവമായിരിയ്ക്കുന്നു. വാതില്‍ തുറക്കുന്നു, അവന്‍ ഇറങ്ങുന്നു, സ്ത്രീകളെ കയറ്റുന്നു, വാതില്‍ അടയ്ക്കുന്നു. സ്വാഭാവികമായ അവന്റെ ഈ പ്രവൃത്തി ഞാന്‍ കൌതുകത്തോടെ നോക്കി നിന്നു.

"എങ്ങോട്ടാ പോകേണ്ടത്‌?", കണ്ടക്ടര്‍ ഞങ്ങളോട് ചോദിച്ചു.

"മേപ്പാടി ലാസ്റ്റ് സ്റ്റോപ്പാണെന്നു പറഞ്ഞതാണല്ലോ..! പിന്നെ എന്തിനാ ഇപ്പൊ ഇങനെ ഒരു ചോദ്യം? ഇതൊക്കെ അറിഞ്ഞിട്ട്‌ ഇപ്പൊ ഇയാക്കെന്താ കാര്യം?" (ആത്മഗതം)

"ഉം.. ഉം.. എരുമക്കൊല്ലി", ഞാന്‍ ഓര്‍ത്തെടുത്തു കൊണ്ടു പറഞ്ഞു.

"അതെയോ, ഇന്നാ ഇവടെ എറങ്ങിക്കൊ.. ഓട്ടോ കിട്ടും", അയാള്‍ പറഞ്ഞു.

ഇറങിക്കഴിഞതിനു ശേഷമാണ്‌ സുഹൃത്തിനോട്‌ അയാള്‍ക്കുണ്ടായിരുന്ന കൃതജ്ഞതയെക്കുറിച്ച്‌ എനിക്കു ബോധം വന്നത്‌. എനിയ്ക്കവനോട്‌ ബഹുമാനം തോന്നി.

ഓട്ടോയില്‍ കയറിയിട്ട്‌ സ്വന്തം നാട്ടില്‍ വന്നതു പോലെ പറഞ്ഞു, "ചേട്ടാ, ആ എരുമക്കൊല്ലി ഫേക്റ്ററീടെ അടുത്ത്‌".

ആ "ആ" മനപൂര്‍വം ഉപയോഗിച്ചതായിരുന്നു.

ഇരു വശത്തും നല്ല കാപ്പിത്തോട്ടങ്ങള്‍.. നല്ല തണുപ്പും. പെട്ടെന്നയാള്‍ ബ്രേക്കിട്ടു, "ദാ അതാ വീട്‌".

"ചേട്ടാ ഫേക്ടറി?"

ഞങ്ങള്‍ കൌതുകത്തോടെ ചോദിച്ചു. അയാള്‍ ഒരു വീട്‌ ചൂണ്ടിക്കാണിച്ചു.

ഞങ്ങളുടെ സംഭാഷണത്തില്‍ നിന്നും അയാള്‍ മനസ്സിലാക്കിയിരിയ്ക്കണം.

വീട്ടില്‍ കയറി, ചായ കുടിച്ചു. ഭാഗ്യം! പ്രതിശ്രുത വരന്റെ ആളുകള്‍ വന്നിട്ടില്ല.

അന്നവിടെ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടു മഴ പെയ്തു. നല്ല മഴ.

പഴയ ഒരു സുഹൃത്ത് പറഞ്ഞു, "ഇവള്‍ തേങ കട്ടു തിന്നിട്ടൂണ്ടാവും അതാ മഴ.."
ഞാന്‍ അവനെ തിരുത്തി, "ഇതു വിവാഹനിശ്ചയമല്ലേ.. തേങ്ങയാവില്ല, കരിക്കാവും തിന്നിട്ടുണ്ടാവുക.."

ഒരു നല്ല "ചളി" പരസ്പരം പങ്കുവെച്ച ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങള്‍ ചിരിച്ചു.

ഞങ്ങള്‍ ഊണു കഴിഞ്‌ തിരിച്ചു നടക്കാന്‍ തീരുമാനിച്ചു. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെ... മഴ പെയ്യുന്നുണ്ടായിരുന്നു. കുടയെടുത്തപ്പോള്‍ അച്ഛനെ ഓര്‍ത്തു.

സുഹൃത്ത്‌ ഒരു പാട്ടു പാടുന്നുണ്ടായിരുന്നു..
"വരന്റെ ചുണ്ടിലേതോ.."

എടാ.. "വരന്റെ" അല്ല "വരണ്ട", ഞാന്‍ തിരുത്തി.

"ങാ", അവന്‍ മൂളി.

കോഴിക്കോട്‌ ബസ്സിലൊക്കെ നല്ല തിരക്ക്‌. ഞങ്ങള്‍ വളരെ ബുദ്ധിപരമായി കല്‍പറ്റയ്ക്കു ബസ്സ് കയറി. കല്‍പറ്റ സ്റ്റാന്റിലാണ്‌ ഇറങ്ങിയത്‌. സമയം 4.00 മണി.

"ടൈം ഇഷ്ടം പോലെയുണ്ട്‌..", ഞങ്ങള്ക്കതു ബോധ്യമായി. ഒരു കടയില്‍ കയറി കോഴിക്കോടേയ്ക്കുള്ള ബസ്സിന്റെ സമയവിവരം അന്വേഷിച്ചു.

"എപ്പഴും ബസ്സല്ലേ..", കടക്കാരന്‍ പറഞ്ഞു.

സിനിമ കാണാനുള്ള ആശയം അങ്ങനെയാണ്‌ വന്നത്‌. ഉടന്‍ തന്നെ തൊട്ടടുത്തുള്ള "മഹാവീര്‍" തീയേറ്ററിലേക്ക്‌ നടന്നു.

"ചേട്ടാ, ഇതു ബാല്‍ക്കണിയ്ക്കുള്ള ക്യൂ ആണോ", ക്യൂവിലുള്ള ഒരാളോടു ഞങ്ങള്‍ ആരാഞ്ഞു.
അയാള്‍ അടുത്ത ആളോട്‌ ഇതേ ചോദ്യം ആവര്‍ത്തിച്ചു..!

പിന്നീട്‌ ക്യൂവില്‍ നില്ക്കുമ്പോള്‍ ഒരാള്‍ സുഹൃത്തിന്റെ അടുത്തു വന്നു ചോദിച്ചു, "ഒരന്ചു രൂപ തരുമോ".

"ഹെന്ത്‌!!! അടിച്ചു പൂസായ മുഖം! പൈസ ചോദിയ്ക്കാന്‍ വന്നിരിയ്ക്കുന്നു!!" (ആത്മഗതം)

സുഹൃത്ത്‌ കീശയില്‍ തപ്പി, "അയ്യോ ചേട്ടാ ചില്ലറയില്ല, ശരിയ്ക്കും ചില്ലറയില്ല"

അയാള്‍ കേണു, "അങ്ങനെ പറയരുത്‌...", എന്നൊക്കെ.
അവസാനം ഗതികെട്ടപ്പോള്‍ അവന്‍ പത്തു രൂപയെടുത്ത്‌ അയാളുടെ കയ്യിലെ ഒരു അന്ചു രൂപ തുട്ടെടുത്തു. അതിനുള്ള സ്വാതന്ത്ര്യം തീര്‍ച്ചയായും അവനുണ്ട്‌.
ഞങ്ങള്‍ വിചാരിച്ചു, പാവം സിനിമ കാണാന്‍ പൈസയില്ലാതെ.. എന്തെങ്കിലുമാവട്ടെ..

ഞാന്‍ പറഞ്ഞു "ഇവടത്തെ ആള്‍ക്കാരൊക്കെ എന്തു നീറ്റാ.. ഒരു തിക്കും തിരക്കുമില്ല". അവന്‍ അതു സമ്മതിച്ചു.
പെട്ടെന്നൊരു ബഹളം - ബാല്‍ക്കണി ടിക്കറ്റ് കഴിഞ്ഞു. ഞങ്ങള്‍ ഫസ്റ്റ് ക്ളാസ്സിന്റെ കൌണ്ടറിലേയ്ക്കോടിയെത്തിയപ്പോഴേയ്ക്കും അവിടെ ഒരു കൂട്ടം ആളുകള്‍ ഒരു ചെറിയ പൊത്തിലൂടെ കൈ ഇടാന്‍ മത്സരിയ്ക്കുന്നു. ഹാ!! എല്ലാവരും പുറത്തേയ്ക്കിറങ്ങാനുള്ള വഴിയിലൂടെയാണു അകത്തു കയറിയതെന്നുള്ള വസ്തുത അപ്പോഴാഅണ്‌ ബോദ്ധ്യമായത്‌!!. ഒരു കണക്കിനു ടിക്കറ്റും, ഞാനും, ബാഗും, സുഹൃത്തും പുറത്തു കടന്നു.

സിനിമ കണ്ട്‌, ചായയും കുടിച്ചിറങ്ങിയപ്പോള്‍ നേരം 7.00 മണി.. അവന്‍ വീണ്ടും പാടി..
"വരന്റെ ചുണ്ടിലേതോ.."
"എടാ വരന്റെ അല്ല വരണ്ട", ഞാന്‍ ശാസിച്ചു.

ബസ്സിലുള്ള ആളുകളുടെ മുഖഭാവം കണ്ട്‌ ഞങ്ങള്‍ രണ്ടു പേരും ഞെട്ടി.. ഒരു രണ്ടു മണിക്കൂര്‍ യാത്ര ചെയ്യാനുള്ള ഒരു ദൃഢനിശ്ചയവും, ആത്മവിശ്വാസവും, എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. കഥകള്‍ പറഞ്ഞും, നില്ക്കുന്നതിന്റെ വേവലാതികള്‍ പങ്കുവെച്ചും കോഴിക്കോടെത്തി.

അവന്‌ ഇനിയും 30 കി.മി യാത്ര ചെയ്യണം വീട്ടിലെത്താന്‍.. അതും നിന്നു കൊണ്ട്‌.

ഞാന്‍ ഓട്ടോയില്‍ കയറിയപ്പോള്‍ sms വന്നു. അവനിരിയ്ക്കാന്‍ സീറ്റ് കിട്ടിയെന്ന്‌.

ഓട്ടോ ഇറങ്ങിയപ്പോള്‍ ഞാന്‍ അറിയാതെ മൂളി, "വരന്റെ ചുണ്ടിലേതോ..!!"