23 ഒക്‌ടോബർ 2010

അയ്യപ്പാ പ്ലീസ്..

വെള്ളിയാഴ്ച രാത്രി കിടക്കുമ്പോള്‍ ഒരു ഉള്‍‌വിളി.. ഇന്നു അലാറം വെയ്ക്കണ്ട, നാളെ ശനിയാഴ്ചയാണ്‌.. "തന്നാലെ എണീയ്ക്കട്ടെ.."
സാവകാശം ഓഫീസില്‍ പോകാം.. (ഫ്ലെക്സിബിള്‍ ടൈമിങ് എന്നു പറഞ്ഞ ഒരു കുന്ത്രാസുണ്ട്‌, നാളെ അതു പ്രയോഗിച്ചു കളയാം.. 11 മണിക്കെങ്ങാനും കേറാം..)

അങ്ങനെ വളരെ സമാധാനപരമായി, ഞാന്‍ ഉറക്കം wait ചെയ്തു കിടന്നു..
എല്ലാരും വീഴുന്നതു പോലെ ഞാനും.. അറിയാതെ.. പതുക്കെ ഉറക്കത്തിലേക്കു വ ഴു തി വീ ണു.. നല്ല "ഒറക്കം"..

പക്ഷെ അത്‌ അധിക നേരം നീണ്ടു നിന്നില്ല...

പുറത്ത്‌ എന്തൊക്കെയോ കോലാഹലം കേട്ട്‌ ഞാന്‍ ഞെട്ടിയുണര്‍ന്നു.. ചെവി തുളച്ചു കയറുന്ന ഒച്ചയില്‍ ഫക്തിഗാനം ആര്‍ത്തലയ്ക്കുന്നു.. നിലയ്ക്കാതെ...
(ഒച്ച കൂടുമ്പോള്‍ എല്ലാ ഭക്തി ഗാനങ്ങളും ഫക്തി ഗാനങ്ങളാകും, അതൊറപ്പാ..)

  ഇങ്ങനെ..


♬♬ പള്ളിക്കെട്ട് ശബരിമലയ്ക്ക്‌ കല്ലും മുള്ളും കാല്‌ക്ക്‌ മെത്തൈ.. ♬♬
♬♬ സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ ♬♬

ഹെന്ത്‌.. ഹോ.. അമ്മോ.. ഹോ.. അയ്യോ.. ഹോ.. ശൊ... അയ്യപ്പാ.. പ്ലീസ്..
(ഇത്‌ നിസ്സഹായയായ നായികയുടെ അടുത്തേക്ക്‌ വില്ലനായ പാളയം അയ്യപ്പന്‍ നടന്നടുക്കുമ്പോള്‍ കേള്‍ക്കുന്ന വിലാപമല്ല...
ഒരൊന്നൊന്നര ഒറക്കത്തീന്ന്‌ പെട്ടെന്ന്‌ എഴുന്നേല്‍ക്കേണ്ടി വരുമ്പോള്‍ കേള്‍ക്കുന്ന ഒരു ജീവന്റെ അങ്കലാപ്പാണിത്‌... )

വീട്ടിനടുത്തുള്ള അയ്യപ്പ ക്ഷേത്രം - അതു അയ്യപ്പന്റേതാണെന്നും, ഉപദേവതകളും, ദേവന്മാരും ആയി വേറേ പലരും അവിടെ പ്രതിഷ്ഠയായിട്ടൂണ്ടെന്നും നാട്ടിലുള്ള 75 ശതമാനം (അമ്പല)വിശ്വാസികള്‍ക്കും അറിയാം.. ആര്‍ക്കെങ്കിലും ആ ഒരു കാര്യത്തില്‍ സംശയം ഉള്ളതായി തോന്നിട്ടേയില്ല.. പക്ഷെ.. എന്റെ പൊന്നയ്യപ്പാ.. എന്തിനാ നേരം പുലരാന്‍ നേരത്ത്‌ ഇങ്ങനെ ഒരു പരീക്ഷണം..? ആരുടെ താല്പര്യത്തിലാണീശ്വരാ ഈ പ്രഭാതഘോഷം? വൃശ്ചികമാസം പോലും ആയില്ലല്ലോ..

പകലന്തിയോളം പണിയെടുത്ത് (ചുമ്മാ കെടക്കട്ടെ), സൂര്യന്‍ 45 ഡിഗ്രി ആകുന്നതു വരെ കിടന്നുറങ്ങുന്ന പാവപ്പെട്ട സാധാരണക്കാരന്റെ ഉറക്കം കെടുത്തേണ്ട വല്ല കാര്യവും ഉണ്ടോ?

അല്ല ഇതൊക്കെ നിന്നോട്‌ പറഞ്ഞിട്ട്‌ വല്ല കാര്യവും ഉണ്ടോ? ഉണ്ടോ? സമാധാനം പറ..

ആരാണാവോ ഈശ്വരാ ഈ അലമ്പ്‌ പരിപാടി തുടങ്ങിയത്‌?

പല്ല് തേയ്ക്കാന്‍ തുടങ്ങുമ്പോളുള്ള ആലസ്യം പാട്ടിന്റെ ചടുലതയില്‍ മാറി.. പാട്ടിന്റെ താളത്തില്‍ ബ്രഷ് വായ്ക്കകത്ത്‌ നൃത്തം വെച്ചു..

നേരം വൈകിയതു കൊണ്ടുള്ള ഫ്ലെക്സിബിള്‍ ടൈമിങ്ങൊന്നും വേണ്ടി വന്നില്ല.. വളരെ നേരത്തെ തന്നെ ഓഫീസിലേക്കു തിരിച്ചു.. നേരത്തെ എന്നു പറഞ്ഞാല്‍ ഒരു ആറര മണി സമയത്ത്‌..

പുറത്തിറങ്ങിയപ്പോള്‍, സാധാരണ മുഖം തറയില്‍ വെച്ച്‌ കണ്ണുകള്‍ പാതിയടച്ച്‌ ഉറങ്ങാറുണ്ടായിരുന്ന ബിസ്കറ്റ് കളര്‍ നായയും കൂട്ടാളികളും എന്റെ അതേ അവസ്ഥയില്‍.. "എന്തുവാടേ ഇത്‌...!" എന്ന ഭാവത്തില്‍ പുച്ഛത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു..