29 നവംബർ 2010

ഒടുക്കത്തെ ആള്‍മാറാട്ടം - ഒരു ഓണ്‍ലൈന്‍ വിലാപം

"എന്താടീ ഇങ്ങനെ ഒക്കെ ചോദിയ്ക്കുന്നേ? ഛേ.. യ്യേ.."
"ശോ.. എന്റമ്മോ.. നിനക്കെന്താ പറ്റ്യേ"
"ഛേ..!"

വളരെ വൈകിയാണ്‌ പലരും ആ സത്യം മനസ്സിലാക്കിയത്‌. "എടീ" അല്ല "എടാ"..
"എടാ" ആണ്‌ മറുവശത്ത്‌ chat ചെയ്തുകൊണ്ടിരിയ്ക്കുന്നത്‌ എന്ന സത്യം..

എന്റെ ഒരു സുഹൃത്തിന്റെ facebook, orkut, gmail എന്നു വേണ്ട സകലമാന അക്കൗണ്ടുകളും ഒരലവലാതി ഹാക്ക് ചെയ്തോണ്ട്‌ പോയി.. ഇപ്പോള്‍ അവളുടെ id ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്ത് friends list ല്‍ ഉള്ള തരുണീമണികളുമായി സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെടുക എന്നതാണ്‌ ഈ കുതിരയുടെ പ്രധാന ഹോബി..

കാര്യമറിഞ്ഞ് പഠിച്ച പണി പതിനെട്ടും നോക്കിയത്രേ, എങ്ങനെയെങ്കിലും ഈ കുരുക്കീന്നു പുറത്തു വരാന്‍ - പാസ്‌വേഡ് മാറ്റല്‍, account inactivation, contact google അങ്ങനെ.. പക്ഷേ ഒരു രക്ഷേം നാളിതു വരെ ഇല്ല..

സോഷ്യല്‍ വിരക്തി അനുഭവപ്പെട്ട് ഒരു ദുര്‍ബല നിമിഷത്തില്‍ Facebook അക്കൗണ്ട് delete ചെയ്താലും, പശ്ചാത്താപം തോന്നി "ഇത്ര" ദിവസത്തിനുള്ളില്‍ ലോഗിന്‍ ചെയ്താല്‍ Facebook മാപ്പു നല്‍കി account പൂര്‍‌വസ്ഥിതിയിലാക്കി തരും. അങ്ങനെ പഴയ അക്കൗണ്ട് തിരിച്ചു കിട്ടി ആനന്ദക്കണ്ണീര്‍ പൊഴിച്ച അനേകം ആളുകളില്‍ ഒരാളാണ്‌ ഞാനും..
പക്ഷെ, ഇവിടെ ഈ "ഫീച്ചര്‍" നല്ല ഒന്നാന്തരം പാരയാവുകയാണ്‌ ചെയ്തത്‌. ഒരറ്റത്തു നിന്നും ലവള്‍ അക്കൗണ്ട് മരവിപ്പിക്കുമ്പോള്‍ ലവന്‍ കേറി ലോഗിന്‍ ചെയ്ത്‌ അത്‌ active ആക്കും. ഇതാണ്‌ അവസ്ഥ.

അറിയാതെ മെയില്‍ അയക്കുന്നവരോട്‌ ഇഷ്ടന്റെ reply ദേ ഇങ്ങനെ..

Hi dear,
Where are you? When will you come online. I want to chat with you..

സംഭവത്തിന്റെ seriousness അറിഞ്ഞപ്പോള്‍, അവളുടെ അച്ഛന്‍ പോലീസ് സ്റ്റേഷനില്‍ complaint കൊടുക്കാന്‍ പോയി..
എന്നിട്ടോ, "ഇനി ഒരു complaint ഉം കൊടുക്കേണ്ട ഗതികേട്‌ വരല്ലേ ഈശ്വരാ" എന്നു തോന്നിപ്പോയത്രേ - അത്ര കഠിനമായിരുന്നു തെളിവെടുപ്പും ചോദ്യം ചെയ്യലും.. ഒരച്ഛനും ഉത്തരം കൊടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാകാത്ത ചോദ്യങ്ങളായിരുന്നത്രേ.!
വളരെ ശാന്തനായി പോലീസ് സ്റ്റേഷനിലേക്ക് പോയ അച്ഛന്‍ തിരിച്ചു വന്നപ്പോള്‍ അവളോട്‌ ദേ ഇങ്ങനെ പറഞ്ഞു:
"എടീ.. ഇന്നത്തോടെ നിര്‍ത്തിക്കോണം നിന്റെ ഇന്റര്‍നെറ്റ്.."

പോലീസുകാര്‍ എല്ലാ data യും കലക്ട് ചെയ്തതല്ലാതെ ഇതു വരെ ഒരു output ഉം ഇല്ല. സംഭവം cyber cell നു കൈമാറുമത്രേ..
ഈ വകുപ്പുകളെകുറിച്ച്‌ ഇത്തിരി പിടിപാടുള്ള ഒരു സുഹൃത്ത്‌ പറഞ്ഞത്‌ - "ഇങ്ങനത്തെ complaint ഒക്കെ കാര്യായിട്ട് അങ്ങോട്ട് പോകണമെങ്കില്‍ കാര്യായിട്ട് അങ്ങോട്ട് ചെല്ലണം" എന്നാണ്‌.

എന്തൊക്കെ പ്രത്യയശാസ്ത്രങ്ങള്‍ പറഞ്ഞാലും - അവസാനം സ്വന്തം അനുഭവമാണ്‌ നീതിയും, സുരക്ഷിതത്വവും എത്രത്തോളം ലഭിയ്ക്കും എന്ന ഒരു ബോധം എല്ലാവരിലും വളര്‍ത്തുന്നത്‌. സ്വന്തം അനുഭവം ഒരു പ്രതീക്ഷ കൂടി തരുന്നതല്ലെങ്കില്‍ തൊലിക്കു പുറത്തുള്ള ഏതെങ്കിലും പ്രസ്ഥാനത്തിനോ പ്രസംഗത്തിനോ അതിനു കഴിയുമോ..? ഉം.. (അമര്‍ഷം)

Facebook കാരോട്‌ താണു കേണു പറഞ്ഞപ്പോള്‍ വളരെ ആശ്വാസകരമായ - "തളരരുത്‌ മകളേ.. നിന്നോടൊപ്പം ഞാനുമുണ്ട്‌.." type മെയിലുകള്‍ ധാരാളം കിട്ടിയതല്ലാതെ. "അതങ്ങോട്ട് delete" ചെയ്യാനുള്ള ഒരു പരിപാടീം ഉണ്ടായില്ല..

എന്തായാലും ആ തോന്നിവാസി ഇപ്പോഴും ഓരോരോ ഇരകളെ കണ്ടു പിടിച്ചു chat ചെയ്തു കൊണ്ടിരിയ്ക്കുകയാണ്‌..
രസകരമായ മറ്റൊരു കാര്യമുണ്ട്‌. എത്ര മെയില്‍ അയച്ച് അറിയിച്ചാലും ആര്‍ക്കും പെട്ടെന്ന് ഇതിന്റെ seriousness മനസ്സിലാകുന്നില്ല എന്നതു തന്നെ.. സംഭാഷണം വഴിവിടുമ്പോഴാണ്‌ പലരും ഇതു ശ്രദ്ധിയ്ക്കുന്നതു തന്നെ.. അതു വരെ ചോദിയ്ക്കുന്ന പല പല കാര്യങ്ങള്‍ക്കുമുള്ള ഉത്തരം നല്ല മണി മണി പോലെ പറഞ്ഞു കൊടുക്കും. പിന്നെ വര്‍ത്തമാനം മാംസത്തോടടുക്കുമ്പോഴാണ്‌ എല്ലാവരും "ചതിച്ചോ എന്റെ ഭഗവതീ.." എന്നു പറഞ്ഞു പോവുക..

ഒരു സ്കൂളിലും, 2 കോളേജിലും പഠിച്ച ശേഷം ഒരു ആപ്പീസിലും കൂടി ജോലി ചെയ്ത ഒരാളുടെ ഓര്‍ക്കുട്ട് accountല്‍ ശരാശരി ഒരു 350 friends എങ്കിലും കാണും ഇന്ന്‌. ഇവരുടെ ഒക്കെ email id തപ്പി പിടിച്ച് (അതും ഇപ്പോള്‍ access ഇല്ലാത്ത accountല്‍ നിന്ന്) അവരെ ഒക്കെ വിവരം അറിയിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. secondary email id അടക്കം സകലതും, കൊണ്ട് പോയവന്‍ കൂടെ വാരിക്കോണ്ട്‌ പോയി..

അണ്ണാന്‍ കുഞ്ഞും തന്നാലായത്‌ എന്ന പോലെ, മോളീന്നുള്ള അന്വേഷണത്തിനു സമാന്തരമായി ഇനി ചെയ്യാന്‍ പറ്റുന്ന കാര്യം ഒരു fake account ഉണ്ടാക്കി ഓര്‍ക്കൂട്ടിലെ friends list ല്‍ ഉള്ള എല്ലാവര്‍ക്കും scrap ചെയ്യുക എന്നതാണ്‌.. അതു ചെയ്യുവാന്‍ തുടങ്ങിയപ്പോഴാകട്ടെ പെണ്‍പിള്ളേര്‍ക്ക് മിക്കവര്‍ക്കും ഒടുക്കത്തെ security..
"Allow only my friends to send scraps to me" എന്നൊക്കെ.

അങ്ങനെ ഉള്ള ആഢ്യകള്‍ക്ക് friend request ന്റെ കൂടെ ഇങ്ങനെ അയച്ചു - "Dis is a fake acct. My acct is hacked. Remove me 4m friends list. Never ever turn on the web cam when asked".

മറ്റു ചിലരുടെ സെക്യൂരിറ്റി വച്ച് അവരോടൊക്കെ, വല്ലതും പറയാന്‍ പോയിട്ട്‌, വല്ല വിധേനെയും ഒന്ന് contact ചെയ്യാനുള്ള ഒരു പഴുത് പോലുമില്ല..
Only allow those who know my email id to send friend request - അങ്ങനെ അക്കൗണ്ട് മൂടിപ്പൊതച്ച് നടക്കുന്നവര്‍ക്ക്‌ - ഇങ്ങനെ ഒരു കാര്യം ഉണ്ടായിട്ട് അറിയാന്‍ വൈകി - എന്നതല്ലാതെ; വേറേ ഉപകാരം വല്ലതും ഉണ്ടായിട്ടുണ്ടോ ആവോ..
അങ്ങനത്തെ "കൂടിയ" സെക്യൂരിറ്റി ഉള്ള ആള്‍ക്കാരെ നേരിട്ട് വിളിച്ച് വിവരം അറിയിച്ചത്രെ..
ഓരോരോ സെക്യൂരിറ്റി കാരണം പെട്ടെന്നൊരു കാര്യം പറയാന്‍ പറ്റാത്ത അവസ്ഥേം ആയി..

സ്വയം ക്രൂശിയ്ക്കപ്പെടുന്നു എന്നതിലുപരി മറ്റുള്ളവരേയും കൂടി ബാധിയ്ക്കുന്നു എന്നതാണ്‌ ഗുരുതരമായ പ്രശ്നം. അറിയാതെ chat ചെയ്തു പോയവര്‍ക്കൊക്കെ ഒടുക്കത്തെ tension. അഡ്രസ്സ് പറഞ്ഞു കൊടുത്തവരും, പുത്തന്‍ ഫോട്ടോസ് അയച്ചു കൊടുത്തവരും ഒക്കെ ഉണ്ട് ഇരകളായവരുടെ കൂട്ടത്തില്‍.. അവരൊക്കെ ശത്രുസംഹാര പൂജയും, മറ്റു ചില ദോഷപരിഹാരവിധികളുമായി കഴിയുകയാണിപ്പോള്‍..

എന്തായാലും "ഒരീസം ഓനെ സൈബര്‍ സെല്‍ പൂട്ടും" എന്നാണ്‌ വിവരം അറിഞ്ഞ എല്ലാവരുടേം പ്രതീക്ഷ.. ഇപ്പോഴത്തെ പോക്കു കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലെങ്കിലും അങ്ങനെ ആശ്വസിച്ചല്ലേ പറ്റൂ..

ഭയങ്കര ടെന്‍ഷനും ഡെസ്പും മൂത്ത് അവള്‍ ഇടയ്ക്കു വിളിക്കുമ്പോള്‍ ഞാന്‍ ആശ്വസിപ്പിക്കും, "എല്ലാവര്‍ക്കും scrap അയച്ചു. ഇനി പ്രശ്നം ഉണ്ടാവില്ല.. ആരും chat ചെയ്യാന്‍ പോവില്ല.. പതുക്കെ, പുതിയ ഒരു account നിനക്കും create ചെയ്യാം.. പിന്നെ എല്ലാം സാധാരണത്തെ പോലെ"

അതിനവള്‍ പറഞ്ഞ മറുപടി : "എന്റെ പൊന്നോ.. ഇനി ഈ ജന്മത്തില്‌ ഇനിക്ക് ഒര്‌ account വേണ്ടേ... മനസ്സമാധാനം മാത്രം മതി.."

PS: ഈ പോസ്റ്റിടുമ്പോള്‍ ഇത്തിരി ചങ്കിടിപ്പുണ്ട്, ഇനി അവനെങ്ങാനും എന്റെ account ഉം കൊണ്ട് പോവോ...? ഞാന്‍ വല്ലാണ്ടങ്ങോട്ട്‌ famous ആയിട്ടില്ലാത്തതു കൊണ്ട്‌ മാത്രം സധൈര്യം പോസ്റ്റ് ചെയ്യുന്നു..

23 നവംബർ 2010

എന്റെ സങ്കല്പത്തിലെ യോയോ

സമകാലികമായ ശൈലികളില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒരു തരം ശൈലിയാണ്‌ "യോയോ" ശൈലി. "യോയോ"വിനെ ഒരു പ്രസ്ഥാനം, ശൈലി, സമ്പ്രദായം, സംസ്കാരം, ചിന്താധാര - എങ്ങനെ വേണമെങ്കിലും വിശേഷിപ്പിയ്ക്കാം.

ഒരു ശരാശരി മനുഷ്യന്‌ "യോയോ" ആയി രൂപാന്തരം പ്രാപിയ്ക്കാന്‍ എത്രത്തോളം അധ്വാനം ആവശ്യമുണ്ട്, എന്നതിനെക്കുറിച്ച് നടത്തിയ പഠനത്തില്‍ നിന്നും ആവീര്‍ഭവിച്ച സാമാന്യമായ മാനദണ്ഡങ്ങള്‍ ആണ്‌ ഇവിടെ പ്രതിപാദിയ്ക്കുന്നത്‌. അത്ഭുതമെന്നു പറയട്ടെ! കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ക്കു വേണെമെങ്കിലും യോയോ ആവാം.. "യോയോ" ധാര പിന്തുടരുന്ന ഒരാള്‍ക്ക് മസില്‍ കൊണ്ട്‌ ഒന്നും ചെയ്യാനില്ല എന്നതു വളരെ വ്യക്തമാണ്‌. അതു കൊണ്ടു മെലിഞ്ഞവര്‍ക്കും, ശോഷിച്ചവര്‍ക്കും രണ്ടാമതൊന്നാലോചിയ്ക്കാതെ കണ്ണുമടച്ച്‌ തിരഞ്ഞെടുക്കാവുന്ന സമ്പ്രദായം ആണ്‌ "യോയോ".

ഭൗതികവും പ്രത്യക്ഷവുമായ രൂപത്തില്‍ നിന്നും തുടങ്ങി "യോയോ" യുടെ സൂക്ഷ്മ തലങ്ങളെ തെല്ലൊന്ന്‌ വിശകലനം ചെയ്യാനുള്ള ശ്രമമാണിവിടെ. യോയോ ധാര പിന്‍‌തുടരുന്നവര്‍ക്ക്‌ ആത്മപരിശോധന നടത്തുവാനും, യോയോ ആവാന്‍ കൊതിയ്ക്കുന്നവര്‍ക്ക്‌ ഒരു പ്രചോദനമാകാനും ഉതകട്ടെ ഈ കുറിപ്പ്‌..

യോയോയുടെ ശാരീരികമായ തലങ്ങളില്‍ നിന്നു തുടങ്ങാം.
1) തലമുടി - ടൗണിലുള്ള ടിവി വെച്ച ഹെയര്‍ ഡ്രസ്സിംഗ് സെന്ററില്‍ നിന്നു ഇഷ്ടമുള്ള ഡിസൈന്‍ തിരഞ്ഞെടുക്കാം.. ടിവി സര്‍‌വ്വസാധാരണമാകുന്നതു കൊണ്ട്‌ rate അന്വേഷിക്കുന്നതാവും കൂടുതല്‍ നന്നാവുക. എത്രത്തോളം പ്രാകൃതമാകുന്നുവോ അത്രയും നന്ന്‌. കണ്ടാല്‍ എല്ലാവരും "ഒന്നു" നോക്കണം. ഒരു പ്രാവിശ്യത്തില്‍ കൂടുതല്‍ നോക്കുന്നുണ്ടെങ്കില്‍ കാര്യമായി എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്നു വേണം കരുതാന്‍. ബ്രില്‍ ക്രീം വാങ്ങാന്‍ പറ്റുന്നവര്‍ അതു കോരിത്തേക്കുക അല്ലാത്തവര്‍ പച്ചവെളിച്ചെണ്ണ പൊത്തുക.
പുതിയ പുതിയ hair style കൊണ്ടു വരാന്‍ നിരീക്ഷണപാടവം പോഷിപ്പിച്ചേ മതിയാവൂ. M-TV, V-Channel, SS Music ഇതിലൊക്കെ വരുന്ന hip-hop ഗാനരംഗങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടേയിരിക്കുക. പുത്തന്‍ "യോയോ" തരംഗങ്ങളുമായി എപ്പോഴും updated ആയിരിക്കുക.

2) മീശയും യോയോയും ഒരേ തൂവല്‍‌പക്ഷികള്‍ അല്ല. മീശയെ സ്നേഹിക്കുന്നവര്‍ക്ക്‌ യോയോ എന്നും വെല്ലുവിളി ആണെന്നു പറയാതെ വയ്യ. മീശ ഒന്നുകില്‍ trim ചെയ്യുക, അല്ലെങ്കില്‍ പൂര്‍ണ്ണമായും കളയുക. കട്ടി മീശയും വെച്ചുകൊണ്ട്‌ യോയോ lookല്‍ നടന്നാല്‍, യോയോ ദൈവങ്ങള്‍ ശപിയ്ക്കും. പിന്നെ ഒരു തിരിച്ചുവരവും ശാപമോക്ഷവും ഒക്കെ, സമയം കുറേ പിടിയ്ക്കും..

3) താടി - ബുള്‍ഗാന്‍, ഫ്രഞ്ച് എന്നീ പഴഞ്ചന്‍ styleല്‍ നിന്നു മാറി ക്രിയാത്മകമായ കൊത്തുപണികള്‍ ഉള്ള പുതു ശൈലിയിലേക്ക് വരണം. നേരത്തെ മുടിയുടെ കാര്യത്തില്‍ പറഞ്ഞ - "ഒന്നു" നോക്കണം എന്ന കാര്യം ഏറെക്കുറെ എല്ലാ "യോയോ" രീതികള്‍ക്കും ഉപയുക്തമാണ്‌.

4) കണ്ണാടി - അഥവാ glasses - "അയ്യേ.. ഇതിവനു ചേര്വോ.." എന്നു ആരും ചോദിക്കുന്ന തരത്തിലാവണം തിരഞ്ഞെടുക്കേണ്ടത്‌.. ഇതില്ലെങ്കിലും "യോയോ" ആകാം എന്നുള്ളതു കൊണ്ട് കണ്ണാടിയെ കുറിച്ചാലോചിച്ച്‌ കൂടുതല്‍ തല പുണ്ണാക്കേണ്ട കാര്യമില്ല.

5) തൊപ്പി - ഏതെങ്കിലും ഒരു തൊപ്പി, എന്തു രീതിയിലുള്ളതായാലും തൊപ്പിയായാല്‍ മതി. തൊപ്പി ഉണ്ടായേ തീരൂ..

6) ഷര്‍ട്ട് ഇറക്കം കുറഞ്ഞത്‌ പകുതി ഇന്‍സൈഡ് - അഥവാ പകുതി ഔട്ട്സൈഡ് ചെയ്യുക. യാതൊരു കാരണവശാലും മുഴുവനായി ഇന്‍സൈഡോ ഔട്ട്സൈഡോ ചെയ്യാന്‍ പാടില്ല. മുന്‍‌വശത്തെ പകുതിയോടൊപ്പം പുറകുവശം ലേശം ഇന്‍ ചെയ്യാം. എന്തായാലും കാണുന്നവര്‍ക്ക്‌ ഇന്‍സൈഡ് ആണോ ഔട്ട്സൈഡ് ആണോ എന്നു ആശയക്കുഴപ്പം ഉണ്ടാകാന്‍ പോന്നതാവണം. അത്രയും ശ്രദ്ധിയ്ക്കണം.
രണ്ട് layer ആവശ്യമുള്ളവര്‍ക്ക്‌ അകത്ത്‌ teeshirt ഉം, പുറത്ത്‌ കറുപ്പ്‌ ജാക്കറ്റും ധരിയ്ക്കാം. തണുപ്പുള്ള നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്‌ ഈ വേഷം അഭികാമ്യം.

7) ഇനി പാന്റ് രണ്ടു പ്രധാന വിഭാഗങ്ങളില്‍ നിന്നും അഭിരുചിയ്ക്കനുസരിച്ച് യഥേഷ്ടം തിരഞ്ഞെടുക്കാം.
a) കാര്‍ഗോസ് - അകത്ത്‌ അത്രക്ക്‌ കേമമായ brand ഇല്ലാത്തവര്‍ക്കും, മാന്യതയുടെ അതിര്‍‌വരമ്പുകള്‍ക്കകത്ത് കഴിയുന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വളരെ ഉപയോഗപ്രദമായ ഇനം പാന്റാണിത്‌. ചറപറാ പോക്കറ്റുക്കളും, വലിയ കാലും, ഞാന്നു കിടക്കുന്ന കൊളുത്തും ആകെ ഒരു ആനച്ചന്തം ആണിവന്‌. ഇത്തിരി മെലിഞ്ഞവര്‍ക്ക് കേറി ഒന്നു മിനുങ്ങാന്‍ പറ്റുന്ന ഇനവും ഇവന്‍ തന്നെ. ഒരു ഇരുപതു കൂട്ടം സാമാനങ്ങള്‍ ഇവന്റെ പോക്കറ്റുകളില്‍ വെച്ച് അനായാസേന കൊണ്ടു പോകാം എന്ന ഒരു നേട്ടം കൂടി ഉണ്ട്‌ ഈ ചുള്ളന്‍ പാന്റിന്‌..
b) ലോ വെയ്സ്റ്റ് - അകത്ത്‌ കേമമായ brand ഉണ്ടെങ്കില്‍ മാത്രം - അതിന്റെ വിശേഷം നാട്ടുകാരെ അറിയിക്കാനും, മാന്യതയുടെ അതിര്‍‌വരമ്പുകളില്‍ "ആണോ" "അല്ലയോ" എന്നു നാട്ടുകാരെ ഇരുത്തി ചിന്തിപ്പിക്കാനും പോന്ന പോക്കിരി jeans ആണിവന്‍. മിഡി പോലെ താഴോട്ടിറക്കി, അകത്തെ ബ്രാന്‍ഡ് പ്രദര്‍ശിപ്പിച്ചു നടക്കാന്‍ പാകത്തിനേ ഇവനെ ധരിക്കാന്‍ പറ്റൂ. നാട്ടുകാരുടെ പ്രാര്‍ത്ഥനയാണോ അതോ ലോവെയിസ്റ്റിന്റെ design ആണോ ഇത്‌ ഊരിപോകാത്തതിനുള്ള കാരണം എന്ന് വ്യക്തമായി അറിവില്ല. എന്തായാലും - ഉരിഞ്ഞു ഉരിഞ്ഞില്ല, അകത്തും brand, പുറത്തും brand എന്നതൊക്കെയാണ്‌ ലോവെയിസ്റ്റ് സിദ്ധാന്തങ്ങള്‍.

8) ഫോര്‍മല്‍ ആണെന്ന് ഒരു കുഞ്ഞിനു പോലും സംശയം തോന്നാത്ത രീതിയിലുള്ള പാദരക്ഷകള്‍ വേണം തിരഞ്ഞെടുക്കാന്‍. പാദരക്ഷകള്‍ എന്നു പറയുമ്പോള്‍ ഷൂ എന്നു വേണം കരുതാന്‍. Adidas, Nike, Wu, Reebok, Woodland ഇങ്ങനെ അങ്ങോട്ട് പോകാം, അല്ലെങ്കില്‍ ഇത്തിരി തന്റേടവും, സാമര്‍ത്ഥ്യമുള്ളവര്‍ക്കായി "കമ്പിനി" സാധനങ്ങള്‍ വേറേയുണ്ട് - Adibas, Nikke, Woo, Reehok, Woodlands അങ്ങനേം പോകാം. എന്തായാലും ഷൂ ഇല്ലാതെ "യോയോ" ആവുന്നതിനെ കുറിച്ചു സ്വപ്നം കാണുകയേ വേണ്ട..

9) വാച്ച് - ഭാരം കൂടും തോറും "യോ" കൂടിക്കൊണ്ടേ ഇരിക്കും. ഇടത്തരം ഭാരം കൊണ്ട്‌ തൃപ്തിപ്പെടുന്നവര്‍ യോയോ-സാക്ഷാത്കാരം കിട്ടാതെ വെറും "യോ" ആയി ഗതി കിട്ടാതെ അലഞ്ഞു നടന്ന്‌, "യ്യോ" ആയി അവസാനിച്ച ചരിത്രവും ഉണ്ട്‌. മറ്റെല്ലാ വേഷവിധാനങ്ങളെയും പോലെ, "ഗഫൂര്‍ ക ദോസ്തിന്റെ" കടയില്‍ നിന്നും വാങ്ങാന്‍ പറ്റുന്ന ഇനം ഇതിലും ഉണ്ട്‌ - സമയം അല്ല പ്രധാനം സ്റ്റൈല്‍ ആണ്‌..

10) വള(ഒറ്റ കയ്യില്‍ മാത്രം - സ്റ്റീലിന്റെ), കടുക്കന്‍ (ഒറ്റ കാതില്‍ മാത്രം സ്റ്റീലിന്റെ), മാല(ചങ്ങല പോലുള്ളത്‌ - ഒരു കഴുത്ത്‌ മാത്രം ഉള്ളതു കൊണ്ടും, അര മാലയ്ക്ക്‌ നിലനില്പ്പില്ലാത്തതു കൊണ്ടും ഒരു മാല പൂര്‍ണ്ണമായും ധരിയ്ക്കാം).

11) Headphone/Earphone - നിര്‍ബന്ധമായും ധരിച്ചിരിക്കണം. പാട്ടുപെട്ടി ഇല്ലെങ്കിലും, earphone നിര്‍ബന്ധമായും ചെവിയിലുള്ള തുളകളില്‍ തിരുകണം, പാട്ടിന്റെ താളത്തില്‍ ഇടയ്ക്ക്‌ തല ആട്ടണം. പ്രത്യേകം ശ്രദ്ധിയ്ക്കുക - HipHop, Rock, Pop അല്ലാതെ വേറെ ഒരു genre പാട്ടുകള്‍ ഇതിനകത്തു നിന്നും കേട്ടാല്‍, അതില്‍‌പരം ഒരു നാണക്കേട്‌ ഒരു "യോയോ"ക്ക്‌ സംഭവിക്കാനില്ല. ഭക്തിഗാനവും കേട്ടു പോകുന്ന "യോയോ"വെ ആര്‍ക്കെങ്കിലും ഉള്‍ക്കൊള്ളാന്‍ പറ്റുമോ?

12) മുഖവ്യായാമം - അനുഭവത്തില്‍ നിന്നും ലഭിയ്ക്കുന്ന ഫലപ്രാപ്തി അഭിനയത്തിലൂടെ അപ്രാപ്ര്യമാണെങ്കിലും - സാമ്പത്തികമായ ഭദ്രത കൂടി പരിഗണിയ്ക്കുന്ന ഒരു യോയോ തൊഴുത്തിലും, അറവുശാലകളിലും ദിവസേന അല്പം സമയം ചെലവഴിയ്ക്കുന്നത് നന്നായിരിക്കും. പോത്ത്‌, എരുമ, പശു, ആട്‌ തുടങ്ങിയ മൃഗങ്ങളുടെ ഭോജനരീതിയും, ശൈലിയും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളണം. ഇനി സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് bigbabol, boomer തുടങ്ങി orbit, Happy dent പോലുള്ള "ഒട്ടിപ്പോ" മിഠായികള്‍ സ്വാഭാവികമായി ചവച്ചു കൊണ്ടിരിയ്ക്കാം.. ഈ ചവയ്ക്കല്‍ അത്യന്താപേക്ഷിതമാണ്‌.. coolness ന്റെ ചിഹ്നമാണ്‌ ഈ ചവയ്ക്കല്‍. ചുറ്റും എന്തു മാരകമായ സംഭവങ്ങള്‍ നടന്നാലും, ചവച്ചു കൊണ്ട് എല്ലാം നേരിടണം..

സാധാരണക്കാരനായ "യോയോ" ആയാല്‍ മതിയെങ്കില്‍ ഇത്രയും കൊണ്ട്‌ അവസാനിപ്പിക്കാം. ഇത്തിരി കടുത്ത "യോയോ" ആവണമെങ്കില്‍, ശരീരത്തില്‍ ആസകലം തുളകളിട്ടു അവിടെയൊക്കെ സ്റ്റീല്‍ കൊളുത്തുകള്‍ ഞാത്തിയിട്ടു നടക്കാം.

ഇത്രയുമായപ്പോള്‍ ഭൗതികമായ വശങ്ങള്‍ ഏറെക്കുറേ പൂര്‍ത്തിയായെന്നു പറയാം. പക്ഷെ "യോയോ" അടുക്കും തോറും ആഴം കൂടി വരുന്ന സാഗരം ആണ്‌, ഒരു മിടുക്കന്‍ യോയോ ഭാഷാപരവും വാചികവുമായ ആയ ചില പ്രയോഗങ്ങള്‍ കൂടി സ്വായത്തമാക്കേണ്ടതുണ്ട്‌.
അടിസ്ഥാനപരമായുള്ള നിയമം - വാക്യങ്ങള്‍ വെട്ടി ചുരുക്കുക എന്നതു തന്നെ ആണ്‌. പിന്നെ അല്പം രൂപാന്തരങ്ങളും, കേള്‍‌വിക്കാരെ കോരിത്തരിപ്പിക്കുന്ന - ഇവന്‍ കൊള്ളാലോ - എന്നു തോന്നിപ്പിക്കുന്ന പ്രയോഗങ്ങളും..

ഒരു യോയോ മനുഷ്യന്‍ എഴുതുമ്പോള്‍ ഒരൊ വാക്കിലും യോയോ ശൈലി തുളുമ്പി നില്‍ക്കണം. വാക്കുകളിലെ അക്ഷരങ്ങള്‍ വെട്ടിച്ചുരുക്കുന്നതോടൊപ്പം താഴെ പറഞ്ഞതു പോലുള്ള ചില പരിണാമങ്ങളും അത്യന്താപേക്ഷിതമാണ്‌:-
1) my = ma (ഉദാ: my pen മറന്നേക്കൂ ഇനി മുതല്‍ ma pen)
2) s = z (s ന്റെ ഉപയോഗം പരമാവധി കുറയ്ക്കുക, z ന്റെ ഉപയോഗം പരമാവധി കൂട്ടുക. ഉദാ: becoz, wazz up, itz)
3) Yes = Yep, Yeah, Yo അല്ലെങ്കില്‍ Yup
4) OK = K
5) No = Nope (കോപ്പ്‌ ഇടയ്ക്കു പ്രയോഗിച്ചേ മതിയാവൂ)
6) want to = wanna
7) going to = gonna
8) ഡാ ചെക്കാ = Hi dude, Hey dude
9) girls = gals
10) then = den
11) there = der
12) the = d
13) are = r
14) I am = am
15) to = 2

ഇനി സന്ദര്‍ഭോചിതമായി ഉപയോഗിയ്ക്കാന്‍ പറ്റുന്ന ചില വാക്കുകളും, ശബ്ദങ്ങളും:-
1) ഒരു ഗ്യാപ് കിട്ടുമ്പോള്‍ cool എന്നു പറയണം, എത്ര hot ആണെങ്കിലും.
2) അബദ്ധം പറ്റുമ്പോള്‍, oops എന്നും, Oh! എന്നും.. പിന്നെ സ്വന്തമായി ചില പരീക്ഷണശബ്ദങ്ങള്‍ - ഓവര്‍ ആക്കാതെ പ്രയോഗിയ്ക്കുകയും ആവാം..
3) ആശ്ചര്യപ്പെടുമ്പോള്‍, WOW, OMG, Ah, Oh, huh, uh.. എന്നും.
4) നിര്‍‌വികാരത കാണിയ്ക്കാന്‍ mm, hmm എന്നൊക്കെ ഇടയ്ക്കു പറയണം.
5) അതൃപ്തി കാണിക്കാനായി, what the hell (WTH) ഉം ഇത്തിരി കടുത്ത പ്രയോഗമായ WTF ഉം പ്രയോഗിയ്ക്കാം.

എല്ലാ പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഒരു account, ചേതന്‍ ഭഗതിന്റെ പുസ്തകങ്ങളോട്‌ തീക്ഷ്ണമായ ഒരു ആരാധന(5 point someone, 3 mistakes of my life ഇതു രണ്ടും വായിച്ചിട്ടൂണ്ടെന്ന് എല്ലാവരും അറിയണം). ഇതൊക്കെ ഒരു discussion ഉണ്ടാകുമ്പോള്‍ മറ്റ്‌ "യോയോ"കളുടെ ഇടയില്‍ പിടിച്ചു നില്‍ക്കാന്‍ ഗുണം ചെയ്യും..
ഫോട്ടോയ്ക്ക്‌ പോസ് ചെയ്യുമ്പോള്‍ "യോയോ" അടയാളം നിര്‍ബന്ധമായും കാണിയ്ക്കണം - ചൂണ്ടാണി വിരലും നടുവിരലും ചേര്‍ത്ത്‌ ഒരു വശത്തേയ്ക്കും, മോതിരവിരലും ചെരുവിരലും ചേര്‍ത്ത് മറുവശത്തേയ്ക്കും V ആകൃതിയില്‍ പിടിച്ച്‌ നില്‍ക്കുന്നതാണ്‌ അന്തരാഷ്ട്ര അംഗീകാരം ഉള്ള "യോയോ" അടയാളം.

വെറുതെ നില്‍ക്കുമ്പോള്‍, ഇടതുകയ്യിന്റെ പെരുവിരല്‍ പാന്റിന്റെ ഇടതു പോക്കറ്റിലും, വലതുകയ്യിന്റെ പെരുവിരല്‍ പാന്റിന്റെ വലതു പോക്കറ്റിലും താഴ്ത്തി, ചുമലുകള്‍ നന്നായി മുകളിലേക്കു stretch ചെയ്ത ശേഷം, ഇടത്തോട്ടും വലത്തോട്ടും, അരയ്ക്കു മുകള്‍ഭാഗം പതുക്കെ ചലിപ്പിച്ചു കൊണ്ടിരിയ്ക്കാം. ഇടയ്ക്കു ചുമലുകള്‍ താഴ്ത്തി വിശ്രമിയ്ക്കാം; ഒരു ഇടവേളയ്ക്കു ശേഷം ഇതു വീണ്ടും ആവര്‍ത്തിയ്ക്കാം.

ആദ്യകാലങ്ങളില്‍ മറ്റുള്ളവര്‍ക്ക് "യോയോ" മനുഷ്യനെ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. "എടാ ബെടക്കേ, എന്താണ്ടാ അന്റെ കയുത്തില്‌ ഇയ്യ് ചങ്ങല ഞാത്തി നടക്കണത്‌.." എന്നു പറഞ്ഞ ആളുകള്‍ തന്നെ, പിന്നീട്‌, "ഓനോ.. ഓനാളൊരു യോയോ ല്ലേ മോനേ" എന്നു പറയും. അന്നാണ്‌ യഥാര്‍ത്ഥത്തില്‍ ഒരു "യോയോ" വിന്റെ ജനനം.

19 നവംബർ 2010

പുത്തന്‍ വശീകരണകലകള്‍

സമയം നട്ടുച്ച. ചുട്ടു പഴുത്ത നാഷനല്‍ ഹൈവേ. വൈറ്റില ജങ്ക്ഷന്‍. സ്വയം "ഡ്രൈഫ്രൈ" ആയിപ്പോകുന്നതിനു മുമ്പ്‌ ഏറ്റവും മുന്നിലുള്ള ചുവപ്പു ബസ്സില്‍ കയറിപ്പറ്റണമെന്ന് മാത്രമാണ്‌ ഇപ്പോള്‍ എന്റെ ചിന്ത. അതു കൊണ്ടു തന്നെ, അതേ ബസ്സിനെ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നിരുന്ന, പ്രാരാബ്ധക്കാരനായ ചേട്ടനെയും, ഭാര്യയേയും, മിഠായി തിന്ന പല്ലുകളുള്ള ചെക്കനെയും, തള്ളിമാറ്റി ഇടയില്‍ക്കൂടി ഞാന്‍ ബസ്സിനെ ലക്ഷ്യമാക്കി കുതിച്ചു.. ക്ലീനര്‍ ചേട്ടന്‍ ബസ്സിനു താഴെ ഇറങ്ങി നിന്നു ഡബിള്‍ ബെല്‍ മുഴക്കിയപ്പോള്‍, ഞാന്‍ ഞെട്ടി..

"പണ്ടാരക്കാലാ പോവല്ലേ.. ഈയുള്ളവനേം കൂടി കേറ്റീട്ടു പോടാ.." (ഗദ്ഗദം)


പ്രതീക്ഷിച്ച പോലെ ഒരിറ്റു ദയ - അതെനിക്കു കിട്ടി.. പട്ടിയെപ്പോലെ കിതച്ചു കൊണ്ട്‌ ഞാന്‍ കഷ്ടിച്ചു കയറിപ്പറ്റി.
"താങ്ക്‌യൂ ചേട്ടാ", എന്നു പറഞ്ഞില്ല, പക്ഷെ ഒന്നു തിരക്കിട്ട്‌ ചിരിച്ചു, അതീവ ബഹുമാനത്തോടെ..
"ഹോ.. ഞാന്‍ കേറി.. ഇനി വിട്ടോ..", എന്നു മാത്രമായിരുന്നു ചിരിയുടെ അര്‍ത്ഥം. "
ആ പ്രാരാബ്ധച്ചേട്ടന്‍ ഓടിപ്പിടച്ചെത്തുമ്പോഴേക്കും ഒരു നേരമാകും..വാ നമുക്കു പോവാന്നേ...", എന്ന അര്‍ത്ഥത്തില്‍ ഞാന്‍ നോക്കി. പക്ഷേ ക്ലീനര്‍ ചേട്ടന്‌ കണ്ട മൈന്‍ഡ് ഇല്ല.

ഞാന്‍ അടുത്തു കണ്ട സീറ്റില്‍ ഇരിപ്പൂറപ്പിച്ച്‌, ബാക്കിയുണ്ടായിരുന്ന കിതപ്പ്‌ കിതച്ചു തീര്‍ത്തുകൊണ്ടിരുന്നു.
"എന്റമ്മോ.. എന്തൊരു ചൂടാത്‌.."

"വേഗം വാടീ.. വണ്ടിയിപ്പൊ എടുക്കും..", പുറത്തൊരു ബഹളം.
"ഓ.. പ്രാരാബ്ധക്കാരന്‍ ചേട്ടന്‍..", ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി, "ഛെ.. വെയിലും കൊണ്ട്‌ ഓടിയതു മിച്ചം.."

"പോവല്ലേ.. ഒരാളു കൂടി കേറാനുണ്ട്‌.. ഒന്നു വേഗം വാടീ..", പ്രാരാബ്ധക്കാരന്‍ ചേട്ടന്‍ സ്റ്റെപ്പിനടുത്ത് നിന്നു മുറവിളികൂട്ടി, "ബെല്ലടിക്കല്ലേ.. ബെല്ലടിക്കല്ലേ.. ദാ എത്തിപ്പോയി... വേം വാ.. വേം വാ.. ഹോ.. ഇവളെക്കൊണ്ട്‌.."

ചേച്ചി, മിഠായി തിന്ന പല്ലുകളുള്ള ചെക്കനേം തൂക്കി ഓടിക്കേറിയപ്പോ, പ്രാരാബ്ധക്കാരന്‍ ചേട്ടന്‍ പറഞ്ഞു - "ങാ.. ഓക്കെ.."
ക്ലീനര്‍ ചേട്ടന്‍ അതു കേട്ടതായി ഭാവിച്ചില്ല.. മണിയടിച്ചു കൊണ്ടേ ഇരുന്നു.. ദൂരെ ആരോ ഓടിപ്പിടച്ചു വരുന്നുണ്ടാവും..
പ്രാരാബ്ധക്കാരന്‍ ചേട്ടന്‍ എന്റെയടുത്ത്‌ ഇരിപ്പുറപ്പിച്ചു.
"എന്തൊരു വെപ്രാളമായിരുന്നെടാ.. കണ്ടോ, ഞങ്ങളൊക്കെ കേറീട്ട്‌ നീയൊക്കെ വീട്ടീ പോയാ മതിയെടാ..", എന്ന അര്‍ത്ഥത്തില്‍ എന്നെ നോക്കി ഒന്നു ചിരിച്ചു

മിനിട്ടുകള്‍ ഒന്ന് - രണ്ട് - മൂന്ന്‌ - നാല്‌.. ഇങ്ങനെ കടന്നു പോയി..

മണിയടി മാത്രം നില്‍ക്കാതെ തുടരുന്നു..

അപ്പോള്‍ പുറകില്‍ നിന്നും ഒരു അപ്പാപ്പന്‍, "നിങ്ങ മണിയടിച്ചിരിക്കാണ്ട്‌ ഒന്നു പോടാ അപ്പാ.. കൊറ നേരായല്ല തൊടങ്ങീട്ട്.. ചൂടെടുത്തിട്ട് മനുഷ്യന് നിക്കക്കള്ളിയില്ല, അതിന്റെടക്കാ അവന്റെ ഒരു കലാപരിപാടി.. എടുക്കെടാ വണ്ടി.."

അപ്പോഴാണ്‌ ഈ മണിയടിയുടെ ഗുട്ടന്‍സ് എനിക്കു പിടികിട്ടിയത്.. ഭയങ്കര തെരക്കുള്ള ആള്‍ക്കാരെ അത്ര പെട്ടെന്നൊന്നും പുറപ്പെടാത്ത പാട്ട ബസ്സില്‍ കേറ്റാന്‍ വേണ്ടിയുള്ള ഗൂഢതന്ത്രം.. "ഇതില്‌ വേണ്ട അടുത്തതില്‌ പോകാം" എന്നു വിചാരിച്ചു നില്‍ക്കുന്നവരെയും, "എനിക്ക്‌ ഒരു മണിക്കു മുമ്പ് അങ്ങെത്താനുള്ളതാ" എന്നു വിചാരിച്ചു നില്‍ക്കുന്നവരെയും, "ഈശ്വരാ.. ഈ ചൂടീന്നെങ്ങനേങ്കിലും രക്ഷപ്പെട്ടാ മതി" എന്നു വിചാരിച്ചു നില്‍ക്കുന്നവരെയും - എല്ലാം ഒരു പോലെ കഴുതകളാക്കുന്ന പുതിയ വശീകരണ മന്ത്രമായിരുന്നു ഈ മണിയടി..

"ഈശ്വരാ എന്തൊരു കൊടും ചതി..", ഞാന്‍ ജനാലയ്ക്കകത്തു കൂടി തല പുറകോട്ടിട്ടു നോക്കി.. ദൂരെ പെട്ടീം തൂക്കി ഒരു പ്രായമായ ആള്‍ ഓടി വരുന്നു.. മണിയടിയ്ക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക്‌ ആ വഞ്ചകന്‍ - "പോവല്ലേ പോവല്ലേ.. ഒരാളു കൂടി കേറിക്കോട്ടേ.." എന്നൊക്കെ ഡ്രൈവറോട്‌ പുലമ്പിക്കൊണ്ടിരുന്നു..

ഓടിക്കൊണ്ടിരിക്കുന്നയാള്‍ - "എന്റെ ക്ലീനര്‍ മോനേ, ഞാന്‍ ദാ എത്തിപ്പോയി.. ദാ ഇപ്പ പോകാം.." എന്ന ഭാവത്തോടെ കൃതജ്ഞത തുളുമ്പുന്ന ചിരിയോടെ ഓടിക്കേറുന്നു. "നിന്റെ ഈ കൃതജ്ഞത ഞാനറിയുന്നു. പക്ഷെ, ഞാന്‍ നിന്നില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല.. ദീന ദയാലുവായ ഈ ഞാന്‍ എന്റെ ഈ നിഷ്കാമകര്‍മ്മം കൊണ്ട്‌, ഈ ദയാവായ്പ് മറ്റുള്ളവരിലേക്കു പരമാവധി ചൊരിയട്ടെ.." അങ്ങനെ അനുഭവിക്കാന്‍ റെഡിയായി നില്‍ക്കുന്ന നിഷ്ക്കളങ്കന്മാരെ തിരഞ്ഞുകൊണ്ടീരിക്കുകയാണ്‌ ദയാശീലന്‍..

പ്രാരാബ്ധക്കാരന്‍ ചേട്ടനും, ഭാര്യയും, മിഠായി തിന്ന പല്ലുകളുള്ള ചെക്കനും, അപ്പാപ്പനും, പിന്നെ ഇതു പോലെ ഓടിക്കേറിയ സകലരും, ഓടിക്കേറി അന്തം വിട്ടു നില്‍ക്കുന്ന പുതിയ അതിഥിയെ അകത്തേക്ക് സ്വാഗതം ചെയ്തു.. "വാ.. വാ.. കേറിയിരിക്ക്.."

10 നവംബർ 2010

സര്‍പ്രൈസ് സമ്മാനം

എന്തിനാ ഇപ്പൊ ഇങ്ങനെ ഒരു എടപാട്‌ എന്നു ചോദിച്ചാല്‍, ഒന്നിനും അല്ല.. "ചുമ്മാ" :)
കണ്ടാല്‍ ഒന്നു ഞെട്ടണം.. സന്തോഷം തോന്നണം.. പിന്നെ സൗഹൃദം പൂത്തുലഞ്ഞ്‌ അങ്ങോട്ട് സംഭവം ആകണം! ഇങ്ങനെ ചെറിയ ചെറിയ ഉദ്ദേശങ്ങളേ എനിക്കുണ്ടായിരുന്നുള്ളൂ..

ഒരു ആത്മസുഹൃത്ത്‌ പുതിയ സ്ഥലത്തേക്ക്‌ മാറിപ്പോവുകയാണ്‌, പുതുമയുള്ള എന്തെങ്കിലും വാങ്ങി കൊടുക്കണം.. എന്തെങ്കിലും ഒന്നും പോരാ.. സംഗതി variety ആയിരിക്കണം.. കണ്ടാല്‍ ഒന്നു ഞെട്ടണം..
"എന്റെ പ്രിയ സുഹൃത്തേ, നിനക്കു എന്താ ഇപ്പോ തരുക..", ഞാന്‍ തല പുകഞ്ഞാലോചിച്ചു..

പെട്ടെന്നു പണ്ട്‌ ജോസ് പറഞ്ഞ കാര്യം ഓര്‍മ്മ വന്നു. കാര്യം ജോസ് തല തിരിഞ്ഞവന്‍ ആണെങ്കിലും എടയ്ക്കൊക്കെ വളരെ innovative ആയിട്ടുള്ള ideas പറയാറുണ്ട്‌.. അധികം ആരും ചിന്തിക്കാത്ത മേഖലകളില്‍ കടന്നു ചെന്നു variety കാര്യങ്ങള്‍ ആലോചിക്കാന്‍ അവന്‌ ഒരു തരം "പ്രാകൃതമായ" വാസന ഉണ്ട്‌.
"ഫിഷ് ബൗള്‍ - അതിനകത്ത്‌ ഒരു ഫൈറ്റര്‍.. ദേ ദിങ്ങനെ.. ദിങ്ങനെ..", അതായിരുന്നു ജോസ് പണ്ടു പറഞ്ഞ ഐഡിയ
ആഹാ..! എന്തു നല്ല സമ്മാനം..

ഞാന്‍ മനസ്സില്‍ സങ്കല്പിച്ചു നോക്കി.. സുഹൃത്ത്‌ പൊതി തുറന്നു നോക്കുന്നു, അത്ഭുതം കൊണ്ട്‌ കണ്ണുകള്‍ തള്ളുന്നു.. ഞാന്‍ "അതെ i mean it" ഭാവത്തോടെ പുഞ്ചിരിക്കുന്നു..
don't say a word, my dear friend ഓ.. അതു കൊള്ളം ! കിടിലം.. സൗഹൃദം പൂത്തുലയും.. ഒറപ്പാ..

"എടാ സുഹൃത്തേ നിനക്ക്‌ ഞാന്‍ ഫിഷ്‍ബൗള്‍ വാങ്ങി തരുമെടാ... ഫിഷ്‍ബൗള്‍..", ഞാന്‍ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു - വച്ചു പിടിച്ചു സഫ പെറ്റ് സെന്ററിലേക്ക്‌.

അവിടെ മുലകുടി മാറാത്ത പോമറേനിയന്‍ പട്ടി മുതല്‍ താറാവ്‌, കോഴി, തത്ത, പൂച്ച, മീന്‍ എന്നു വേണ്ട വളര്‍ത്താന്‍ കൂട്ടാക്കുന്ന സകല ജീവികളും ഉണ്ട്‌.
കുറേ സംഭവങ്ങള്‍ ഒന്നിച്ചു കാണുമ്പോള്‍ എനിക്കു സ്വതവേ ശീലമായ "തൊള്ള തുറന്നു പോകല്‍" സ്വാഭാവികമായും അവിടെ വച്ചും അനുഭവപ്പെട്ടു..
ജോസിനെ കടത്തി വെട്ടുന്ന പല plans ഉം എന്റെ മനസ്സില്‍ ഓടിയെത്തി..
"ഒരു പോമറേനിയന്‍ ആയാലോ.. അല്ലെങ്കി വേണ്ട ഒരു പ്രാവ്‌.. ഛെ വേണ്ട കാഷ്ഠിച്ചു വൃത്തികേടാക്കും.. ഒരു മുയലായാലോ.. ഉം.. അത് ശരിയാവൂലാ.."
ഞാന്‍ വീട്ടിലേക്ക്‌ ആണ്‌ പോകുന്നതു എന്നുള്ളതു കൊണ്ടും, 3 മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്യണം എന്നുള്ളതു കൊണ്ടും, fish bowl ഇല്‍ തന്നെ ഉറച്ചു നില്‍ക്കാന്‍ അവസാനം തീരുമാനിക്കുകയായിരുന്നു..

മീശ അങ്ങോട്ട് ഘനത്തില്‍ വെക്കാത്തതു കൊണ്ട്‌ സ്വതവേ കടയില്‍ ചെന്നാലൊന്നും ബൂര്‍ഷ്വാസികളായ കടക്കാര്‍ ഇങ്ങോട്ട് വന്ന്‌ "സാര്‍ എന്താണ്‌ വേണ്ടത്‌" എന്നു ചോദിക്കാറില്ല.
അങ്ങനെ കയ്പേറിയ ചില അനുഭവങ്ങള്‍ ഉള്ളതു കൊണ്ട്‌ അധികം നിന്നു പരുങ്ങാതെ ഞാന്‍ അങ്ങോട്ട്‌ കേറി ചോദിച്ചു..
"ചേട്ടാ ഫിഷ്‍ബൗള്‍ ഉണ്ടോ ഫിഷ്‍ബൗള്‍..? പെട്ടെന്ന്‌ പൊട്ടാത്തത്‌ വേണം..അങ്ങനെ എളുപ്പമൊന്നും ചാവാത്ത, പ്രതികൂല സാഹചര്യങ്ങളോട്‌ മല്ലടിച്ചു ജീവിക്കുന്ന ഒരു മീനും വേണം.."
"ഇങ്ങള്‌ ഫൈറ്ററെ കോണ്ടോയിക്കോളീ.. അല്ലെങ്കില്‍ ഗൗരാമി.."
"ഫൈറ്റര്‍ മതി ഫൈറ്റര്‍ മതി" - ജോസ്‌ പറഞ്ഞ കാര്യം ഓര്‍മ്മ വന്നു..
"ഉം, പിന്നെ.. കുറച്ചു സ്റ്റോണ്‍സും വേണം.."
അവിടെ പ്രദര്‍ശിപ്പിച്ചിരുന്ന സ്റ്റോണ്‍സ് ഒക്കെ ഞാന്‍ ആദ്യമേ കണ്ടിരുന്നു.. പളുങ്കു പോലുള്ളത്‌, ചുവപ്പു കളറില്‍ ഉള്ളത്‌, തെളക്കം ഉള്ളത്‌, വല്ലാണ്ടങ്ങോട്ട്‌ തെളങ്ങാത്തത്‌.. അങ്ങനെ പല തരം..
"എത്തറ പൈശയ്ക്ക് വേണം..?", അയാള്‍ ദേ ഇപ്പോ പൊതിഞ്ഞു തരാം എന്ന ഭാവത്തോടു കൂടി ചോദിച്ചു.
"അത്‌..", ഞാനൊന്നു പരുങ്ങി.
"സ്റ്റോണ്‍സിനൊക്കെ ഇപ്പൊ എന്താ വെല?", ഞാന്‍ ചോദിച്ചു.
"പോടാ കഴുവേറീ ഇപ്പോ എന്താ വെലാന്നോ.. പണ്ടതിന്റെ വെല എന്തായിരുന്നെന്നു നിനക്കറിയുമായിരുന്നോടാ?" എന്ന് ചിന്തിക്കാനുള്ള ഇടവേളയ്ക്കു ശേഷം അയാള്‍ തുടര്‍ന്നു..
"അതിപ്പോ പല വെലേന്റത്‌ണ്ട്‌.."
തിളങ്ങുന്ന ടൈപ്പിനെ ചൂണ്ടി ഞാന്‍ ചോദിച്ചു, "ഇതിനെന്താ വെല?"
"അത്‌ കൂടിയ ടൈപ്പ് ആണ്‌ മോനെ..", അയാള്‍ പറഞ്ഞു.
"നാറ്റിച്ചു.. ഛെ.. ഞാനെന്നാടോ നിങ്ങടെ മോനായത്‌ .. മനുഷ്യന്റെ മാനം കെടുത്താനായി ഓരോരുത്തര്‌ എറങ്ങിക്കോളും.. പ്രായം ഇത്തിരി ഉണ്ടെടോ.. മോനാണത്രെ മോന്‍..", ഞാന്‍ കട്ടയ്ക്ക്‌ serious ആയ ശേഷം ആവര്‍ത്തിച്ചു, "ഉം... എത്ര രൂപയാ?"
"കിലോന്‌ 300 രൂപ"
"എന്തായാലും basically ഇതു സ്റ്റോണ്‍ തന്നെ അല്ലേ...", ഞാന്‍ ഓര്‍ത്തു..
"ചേട്ടാ അത്രയ്ക്കങ്ങോട്ട്‌ തെളക്കം വേണ്ട..", ഞാന്‍ മന്ദഹസിച്ചു..
ആ ചിരിയില്‍ അയാള്‍ എന്നെ ആസകലം അങ്ങോട്ട്‌ മനസ്സിലാക്കിക്കളഞ്ഞു.. എനിക്കു പറ്റിയ റെയ്ഞ്ച് അയാള്‍ അരക്കിലോ പൊതിഞ്ഞു തന്നു.. "അരക്കിലോ" ഞാന്‍ പറഞ്ഞില്ല, പക്ഷെ, എനിക്കത്രയും മതിയായിരുന്നെന്നു അയാള്‍ മനസ്സിലാക്കി. "തന്നതില്ല പരനുള്ളു കാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍" എന്നൊക്കെ പറയുന്നത്‌ വെറുതെയാണെന്നേ..

ഇത്തിരി വെള്ളത്തില്‍ ഫൈറ്ററിനെ വേറൊരാള്‍ അവിടെ റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു..
"കുറച്ചധികം സമയം യാത്ര ചെയ്യാനുള്ളതാണേ..", ഞാന്‍ സംശയത്തോടെ നോക്കിയപ്പോള്‍ അയാള്‍ ചോദിച്ചു.. "എത്ര മണിക്കൂര്‍?"
ശരിക്കും ഉള്ള രണ്ടു ദിവസവും, പിന്നെ എന്റെ വക ഒരൊറപ്പിനായി ഒരു ദിവസവും ചേര്‍ത്തു ഞാന്‍ പറഞ്ഞു, "3 ദിവസം"
അയാള്‍ കവര്‍ തുറന്നു ഓക്സിജന്‍ പമ്പ്‌ അകത്തേക്കിട്ട ശേഷം രണ്ടടി അങ്ങോട്ടടിച്ചു,
"ഇനി ഇതു 6 ദിവസം വേണെങ്കിലും ഇങ്ങനെ കെടന്നോളും.."
സ്ഥിരം പല്ലവിയായ "ഡിസ്കൗണ്ട്‌ ഒന്നുമില്ലേ ചേട്ടാ"യും, "മാക്സിമം അഡ്ജസ്റ്റ് ചെയ്തിട്ടാണ്‌ പറഞ്ഞേ" യും കഴിഞ്ഞ്, പൈസ കൊടുത്ത്‌, ഞാന്‍ സ്റ്റാന്‍ഡിലേക്ക്‌ നടന്നു..

സംഗതി ഒക്കെക്കൂടി മടിയില്‍ വെച്ചു കോഴിക്കോട് നിന്നും ഒറ്റ ഇരിപ്പിനു തൃശൂരെത്തി.. ഒരു കണക്കിന്‌ ഞാന്‍ തട്ടാതെയും മുട്ടാതെയും സംഭവം വീട്ടിലെത്തിച്ചു..
എനിക്ക്‌ എന്നെ കുറിച്ച്‌ സ്വയം അഭിമാനം തോന്നി.. ഹോ.. ഞാന്‍ ഇതു വളരെ വ്യത്യസ്തമാക്കിക്കളഞ്ഞല്ലോ.. ജോസ്‌ വിചാരിച്ച പോലെ അല്ല, "ഐഡിയാസ്" ഉള്ളോനാ..

പൊതിയഴിച്ചു നോക്കി, ഭാഗ്യം! പൊട്ടിയിട്ടില്ല.. ഭാഗ്യം! മീന്‍ ജീവനോടെയുണ്ട്..
"എന്താടാത്‌..", ചേച്ചി അടുക്കളയില്‍ നിന്ന്‌ ഓടി വന്നു, പിന്നാലെ അമ്മയും...
"മീനാണമ്മേ മീന്‍.." ഞാന്‍ വ്യക്തമാക്കി, "അതേയ്‌, ഞാനൊരു ഫ്രണ്ടിനു gift കൊടുക്കാന്‍ വേണ്ടി വാങ്ങിയതാ..."
"നിന്നു കാഴ്ച കാണാതെ നീ പോയി തേങ്ങ ചെരുക് പെണ്ണേ" എന്നു ചേച്ചിയോട്‌ പറഞ്ഞ്‌ അമ്മ അടുക്കളയിലേക്ക് പോയി, ഞാന്‍ ബാക്കി planning ആലോചിച്ച് മുറിയിലേക്കും..

നാളെയാണ്‌ സുഹൃത്ത്‌ യാത്രയാവുന്നത്‌ (അവന്‍ തന്നെ.. എന്താ സംശയം ഉണ്ടോ?)

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചു സംഭവം കൈമാറാം എന്നാണ്‌ എന്റെ plan. വരുന്ന ട്രെയിന്‍ ഏതാണെന്ന് മനസ്സിലാക്കണം, പുറപ്പെടുന്ന സമയവും..
surprise factor ഒട്ടും ചോര്‍ന്നു പോകാത്ത രീതിയില്‍ ഞാന്‍ അതു ചെയ്തു.. ദാ ഇങ്ങനെ..

"ഹലോ.."
"ഡാ.. നീ നാളെ ഏതു ട്രെയിനിനാ പോകുന്നേ?"
"ജനശദാബ്ദി..എന്താടാ..?"
"ഏയ് ഒന്നുല്ല, പിന്നെ സാധനങ്ങളൊക്കെ പാക്ക് ചെയ്‌തോ?"
"ങാ.. കുറച്ചു കൂടിയുണ്ട്‌"
"എന്നാ ശരിയെടാ.. പിന്നെ കാണാം"
"ങാ പിന്നെ.. നാളെയെപ്പഴാ പൊറപ്പെടുന്നെ?"
"ട്രെയിന്‍ 10 മണിക്കാ.."
"ഓ.. ശരിയെടാ എന്നാല്‌.."
"ബൈ.. ഗുഡ് നൈറ്റ്."

രാവിലെ സ്റ്റോണ്സ് കഴുകി കവറില്‍ വേറെയിട്ടു.. മീനിന്റെ കവര്‍ സുരക്ഷിതമായി അതിനു മുകളില്‍ വെച്ചു.. ശുദ്ധമായ ജലം 2 ലിറ്റര്‍ കുപ്പിയില്‍ പാക്ക് ചെയ്തെടുത്തു. ഉച്ചയാവാറായപ്പോള്‍ പൊതി കവറിലാക്കി, ബസ്സ് സ്റ്റോപ്പിലേക്ക്‌ നടന്നു. ചെറിയ ഒരു ഒതുക്കമില്ലായ്മയും, അസൗകര്യവും ഇല്ലേ..? ഇല്ലെന്ന്‌ മനസ്സിലുറപ്പിച്ച്‌ ഞാന്‍ നടന്നു.

ദൂരം കുറച്ചേ ഉള്ളൂവെങ്കിലും തൃശൂര്‍ റെയില്‍‌വേ സ്റ്റേഷന്‍ വരെ എത്തിപ്പെടാന്‍ ഇത്തിരി പാടാണ്‌.. റോഡ് മോശമാണ്‌..
ഇടയ്ക്കെപ്പഴോ ബസ് ഒരു കുഴി ചാടിയപ്പോ ജോസിനെ പ്രാകിയോ എന്നും സംശയം ഉണ്ട്‌, "അവന്റെ ഒരു ഒടുക്കത്തെ ഐഡിയ.."

പെട്ടെന്നാണ്‌ അങ്ങനെ ഒരു വശം ചിന്തിച്ചത്‌.. ഇനിയിപ്പോ അവന്റെ reaction എന്തായിരിക്കും..? വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ പടച്ചോനേ...
ഏയ്.. അവനങ്ങനെ വല്ലതും പറയുമോ..
ഉം.. അവന്റെ ഒരു സൊഭാവം വെച്ച് അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല...

സൗഹൃദം പൂത്തുലയുന്നതിന്റെ ചിന്തകളൊക്കെ എവടെയോ പോയി.. എങ്ങനെയെങ്കിലും തെറി കേള്‍ക്കാതെ അവനെ ഇതു പിടിപ്പിക്കണം എന്നു മാത്രമായി പിന്നെ ചിന്ത..

പ്ളാറ്റ്ഫോം ടിക്കറ്റെടുത്ത്‌ ഗ്രാനയിറ്റ് ഇട്ട ഇരിപ്പിടത്തില്‍ ഞാന്‍ ഇരുന്നു.. പൊതിക്കെട്ട്‌ അടുത്തു തന്നെ വെച്ചു, ഞാന്‍ അതിനെ വിശദമായൊന്നു നിരീക്ഷിച്ചു...
"കൂതറ പാക്കിംഗ് - ഒരു മാതിരി മാര്‍ക്കറ്റീന്നു കുമ്മായം പാക്ക് ചെയ്തെടുത്ത പോലുണ്ട്‌ ..
പിടിച്ചാല്‍ ഒതുങ്ങാത്തത്രയും വീതി..
പൊട്ടുന്ന സാധനം..
മീനിനെ ഇടാന്‍ ശുദ്ധജലം പാക്ക് ചെയ്ത രണ്ടു ലിറ്ററിന്റെ കുപ്പി ഒതുങ്ങാതെ തല പൊക്കി നോക്കുന്നു.."
ആകെ മൊത്തം ഒരു വശപ്പിശകാണല്ലോ..

ടൗണില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന മോനെ കാണാന്‍, കാലന്‍ കുടയും, ഉണ്ണിയപ്പവും, അച്ചാര്‍ ഭരണിയുമായി നേരെ കോളേജിലേക്കു കേറി ചെല്ലുന്ന നാട്ടിന്‍പുറത്തുകാരന്‍ നാണപ്പന്‍ ചേട്ടന്റെ ഒരു feel.

ഇനിയിപ്പോ ഒരേ ഒരു കാര്യമേ ചെയ്യാനുള്ളൂ..
surprise factor പൊളിക്കുക, അത്രയും കുറച്ചു തെറി കേട്ടാല്‍ മതിയാകും.. രണ്ടും കല്പിച്ച്‌ വേഗം ഫോണ്‍ ഡയല്‍ ചെയ്തു..

ഹലോ.. എടാ, ഞാനാ..
ആഹാ നീയോ.. എന്താടാ?
ഞാന്‍ ഇപ്പോ റെയില്‍‌വേ സ്റ്റേഷനിലാടാ..
എന്താ പരിപാടി? എങ്ങോട്ടാ പോകുന്നേ?
എടാ.. ഞാന്‍...
ഞാന്‍ നിനക്കൊരു സാധനം തരാന്‍ വന്നതാ..
സാധനോ.....? എന്തു സാധനം?
എടാ, നീ ഒന്നും പറയണ്ടാ, പ്ലീസ്‌!
എന്തു പറയാന്‍......? എന്തു സാധനം.............? കാര്യം പറയെടാ.........
എടാ പറ്റിപ്പോയി... നീ എന്തായാലും അതു വാങ്ങണം..
സത്യം പറയെടാ...... എന്തു പാരയും കൊണ്ടാ നിന്റെ വരവ്‌?
എടാ... ഒരു ചെറിയ ഫിഷ്‌ബൗള്‍ ആണ്‌..
ഹെന്ത്‌...............?
ഡാ ഫിഷ്‌ബൗള്‌...
അയ്യോ... നിനക്കെന്തിന്റെ ........ ഹോ... എത്ര ലഗേജ് ഉണ്ടെന്നറയുവോ..?
ഡാ നീ ഒന്നും പറയണ്ട സ്റ്റേഷനീന്നു കാണാം, അങ്ങനെ പറഞ്ഞ്‌ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

"ഹൗ കുഡ് ഐ വാക് ഇന്റു ദി റൂം ഓണ്‍ ദി ഫസ്റ്റ് ഡേ വിത് ദി ഫിഷ്" എന്നും, "ആര്‍ യൂ മേഡ്" എന്നും "ഡാ യൂ ടെയ്ക് ഇറ്റ് ടു യുവര്‍ ഹോം.. ഇറ്റ് വില്‍ ബി നൈസ്"  എന്നുമൊക്കെ  അവന്‍ sms അയച്ചു കൊണ്ടിരുന്നു..

രണ്ടാമത്തെ അടവായ സെന്റിമെന്റ്സ് work out ചെയ്യാനായി പിന്നീട്‌ എന്റെ ശ്രമം..
"ഡാ, എന്നാ പിന്നെ ഞാന്‍ തിരിച്ചു വീട്ടിലേക്കു പോവാം.."
"അയ്യോ പോവണ്ട പ്ലീസ്" , എന്നു അവന്‍ പറയുമെന്നോര്‍ത്തപ്പോ തോന്നിയ ചിരി തുടങ്ങുമ്പോഴേക്കും അടുത്ത മെസ്സേജ് വന്നു..
"ശരിയെടാ.. എന്നാ പിന്നെ നീയങ്ങോട്ട്‌...."

"എടാ മള്‍ബറീ നിന്നെ ഇന്നു ഇതു പിടിപ്പിച്ചിട്ടു തന്നെ കാര്യം..", ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.

ട്രെയിന്‍ നിര്‍ത്തുമ്പോഴേക്കും അവന്‍ ചാടിയിറങ്ങി.. ഞാന്‍ ഒരു നല്ല മന്ദഹാസം പാസാക്കി..
എന്നെ ആസകലം പിടിച്ചു കുലുക്കിക്കൊണ്ടവന്‍ പറഞ്ഞു,
ഡാ.. നിനക്കിതെന്തിന്റെ കേടാ..! കുന്നു പോലെ ലഗേജ് ഉണ്ട്‌.. അതിന്റെ എടയ്ക്കാ അവന്റെ ഒരു മീന്‍...
നോക്കട്ടെ.. അവന്‍ പൊതിയ്ക്കകത്ത്‌ നിരീക്ഷണം തുടങ്ങി..
ഇതെന്താ... വെള്ളോം കോണ്ടു വന്നിട്ടുണ്ടോ? എന്റെ കയ്യിലുണ്ട്‌..
ഡാ.. ഇതു മീനിന്റെ വെള്ളാ..
മീനിന്റെ വെള്ളോ..??
മീനിനെ ഇടാനുള്ള വെള്ളം.. അവിടെ ഒക്കെ ക്ലോറിനേറ്റഡ് ആയിരിക്കും.. എന്തായാലും കാശു മുടക്കി വാങ്ങി.. എന്നാ പിന്നെ വെറുതെ ക്ലോറിന്‍ കൊടുത്തു കൊല്ലണോ..?
ങേ..!! ഹോ...!
ദെന്താത്‌.... ങേ... കല്ലോ... ... .. ???
ഡാ.. അതു കല്ലല്ലടാ സ്റ്റോണ്‍സാ.
സ്റ്റോണ്‍സ്‌..!! നിന്നെ..... ഞാന്‍...!!
അതു അക്വേറിയത്തിലിടുന്ന സ്റ്റോണ്‍സാഡാ..
ഇതാണോടാ $#%# നിന്റെ ചെറിയ ബൗള്‍.. ദാ പോരാത്തതിന്‌ കല്ലും.. ഹോ..!! കല്ലും കെട്ടീപ്പേറി പോവാനോ..?

ഞാന്‍ വണ്ടിക്കകത്തേക്കു നോക്കി വേഗം വിഷയം മാറ്റി..
"ഡാ, റിസര്‍‌വ്‌ ചെയ്തു വന്നതു കൊണ്ട് സീറ്റ് ഒക്കെ ഉണ്ടല്ലേ...?"
"റിസര്‍‌വ് ചെയ്താല്‍ സാധാരണ സീറ്റുണ്ടാവും, പക്ഷെ അതല്ലല്ലോ ഇപ്പഴത്തെ വിഷയം..."
വണ്ടി പുറപ്പെടാനുള്ള ഹോണ്‍ മുഴക്കിയപ്പോ, അവന്‍ പ്രതീക്ഷയോടെ ചോദിച്ചു...
"എടാ, ഇതു നീ വീട്ടിലേക്ക് തന്നെ കൊണ്ടു പോയിക്കോടാ.. നീ വീട്ടില്‌ വെച്ചോ... നല്ല രസമായിരിക്കും.."
"തിരിച്ചു കൊണ്ടു പോകുന്നതിലും നല്ലത്‌ ഉപേക്ഷിക്കുന്നതാണ്‌, ചേച്ചിയെങ്ങാനും അറിഞ്ഞാല്‍ നാണക്കേട്‌.. അയ്യേ..", ഓര്‍ത്തപ്പോള്‍ തൊലി ഉരിഞ്ഞു പോയി.

അയ്യോ.. അതു ശരിയാവൂല.. നീ ഇതു പിടിച്ചേ പറ്റൂ..
നീ കേറ്‌, വണ്ടി ദേ എടുത്തു... ഞാന്‍ സാധനം എടുത്ത്‌ വേഗം വണ്ടിയില്‍ വെച്ചു....
"ശരിയെടാ എന്നാല്‌...", തിരക്കിട്ട ഒരു മന്ദഹാസത്തോടെ അങ്ങനെ ഒരു ഡയലോഗ് ഫിറ്റ് ചെയ്ത ശേഷം, ആ ഭാഗത്തേക്കു തിരിഞ്ഞു നോക്കാതെ, ഞാന്‍ സ്പീഡില്‍ നടന്നു..
ഇടംകണ്ണിട്ടു ഒന്നു നോക്കിയപ്പോള്‍, compartment നകത്തു നിന്നും തുറിച്ചു നോക്കുന്ന രണ്ടു കണ്ണുകള്‍..
സൗഹൃദം "പൂത്തുലയുന്നതിനു" മുമ്പ്‌ ഞാന്‍ ഓടി രക്ഷപ്പെട്ടു..