25 ഓഗസ്റ്റ് 2011

ആത്മവാസന

എലാവരും കോളേജില്‍ പോകുന്നതും, അനുയോജ്യമായ വിഷയം തിരഞ്ഞെടുക്കുന്നതും, ആത്മാവില്‍ ഉറങ്ങിക്കിടക്കുന്ന നിഗൂഢമായ ഒരു തരം വാസനയെ സ്വയം തിരിച്ചറിഞ്ഞാണ്‌.. കോളേജില്‍ പോകാന്‍ നേരം വാസന ഉള്ള വിഷയത്തെക്കുറിച്ച് ഒരു അവബോധം വളരെ സ്വാഭാവികമായി, ഏതോ ഒരു നിമിഷത്തില്‍, എല്ലാവരിലും സംജാതമാകും.. സ്വന്തം വാസനയെപ്പറ്റി ഓര്‍ക്കാപ്പുറത്ത് ലഭിച്ച തിരിച്ചറിവില്‍ അവര്‍ ആനന്ദാശ്രുക്കള്‍ പൊഴിക്കുകയും, ഉപരിപഠനത്തിന്‌ അപേക്ഷ കൊടുക്കാനായി വെമ്പല്‍ കൊള്ളുകയും ചെയ്യും. അവരുടെ കണ്ണുകളും, കാതുകളും പിന്നീട്‌ ആ ഒരു വിഷയം മാത്രമേ കാണുകയും കേള്‍ക്കുകയും ചെയ്യൂ..

ദിവസങ്ങളോളം മുറിയടച്ചിരിക്കുകയും, സ്വന്തം വിഷയത്തെ പറ്റി കൂടുതല്‍ അറിയാനായി ഭ്രാന്തനെപ്പോലെ വെമ്പല്‍ കൊള്ളുകയും ചെയ്യുന്ന മകനെ നോക്കി അവന്റെ അമ്മ ദീര്‍ഘനിശ്വാസത്തോടെ പറയും,
"ഹാവൂ, എന്റെ മോന്‌ വാസന വെളിപ്പെട്ടെന്നാ തോന്നുന്നേ.."

കെമിസ്ട്രി വാസന ഉള്ള സുനില്‍, വെളിപാട് കിട്ടിയതിന്‌ ശേഷം, വെള്ളം കോരുമ്പോള്‍.. ഒരു നിമിഷം.. തൊട്ടിയിലെ വെള്ളം സാക്ഷാല്‍ H2O ആണെന്ന് തിരിച്ചറിയുകയും, തിരിച്ചറിവിന്റെ ആ നിമിഷങ്ങളില്‍ H2O കണങ്ങളെ കൈക്കുമ്പിളില്‍ കോരിയെടുത്ത് മുഖത്തേക്കൊഴിച്ച്, അപ്പോള്‍ അനുഭവവേദ്യമായ ശീതീകരണപ്രക്രിയയില്‍ ആത്മനിര്‍‌വൃതിയടയുകയും; ഒരു കുമ്പിള്‍ H2O കുടിച്ച്, വായ്ക്കകത്തും ആമാശയത്തിലും തന്മൂലം ഉണ്ടായ രാസപ്രവര്‍ത്തനത്തില്‍ ധ്യാനമഗ്നനാവുകയും ചെയ്‌തു..


ഉറക്കമില്ലാത്ത രാത്രികളില്‍ കെമിസ്ട്രിയുടെ നിഗൂഢതകളിലേക്ക് മുങ്ങാംകുഴിയിട്ട് വിയര്‍ത്തൊലിച്ച ഒരു നിമിഷം - ശശി സ്വന്തം നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ വിയര്‍പ്പിന്റെ കണത്തെ രുചിക്കുകയും, അത്‌ സോഡിയം ക്ലോറൈഡിന്റെ അംശമാണെന്ന് തിരിച്ചറിഞ്ഞ് - കണ്ണുകള്‍ നിറയുകയും, വീണ്ടും സോഡിയം ക്ലോറയിഡ് കണ്ണുനീരായി പ്രവഹിച്ച്, അവനെ ഗദ്ഗദകണ്ഠനാക്കി തീര്‍ക്കുകയും ചെയ്‌തു..

അടുക്കളയില്‍ ഉപ്പുമാവുണ്ടാക്കുന്ന അമ്മ ഇടക്കിടയ്‌ക്ക് തവി കൊണ്ടിളക്കുന്നത്, ഉപ്പുമാവിനെ രാസത്വരണവിധേയമാക്കുന്നതിന്റെ ഭാഗമായാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം, രാജീവ് ഓടിയെത്തി അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു: "എന്തു കൊണ്ടിത്രയും കാലം ഇതൊക്കെ എന്നില്‍ നിന്ന് മറച്ചു വെച്ചമ്മേ....."

ഗണിത വാസന വെളിപ്പെട്ട സുരേഷ് പെട്ടെന്ന് അന്തര്‍മുഖനായി മാറുകയും പലതരം കണക്കുകൂട്ടലുകളിലേര്‍പ്പെടുകയും ചെയ്‌തു, L.H.S = R.H.S. (Left Hand Side = Right Hand Side) ആകുന്നത് വരെ അവന്‍ തളരാതെ പൊരുതി. അതൊന്നു മാത്രമാണ്‌ അവനുള്‍പ്പെട്ട ഗണിതവാസന വെളിപ്പെട്ടവരുടെ പരമമായ ലക്ഷ്യം. അതിനായി ചിലപ്പോള്‍ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ അവര്‍ സഞ്ചരിക്കും.. എന്തിന്‌.. മാത്തമാറ്റിക്സിന്റെ ബേസിക്‍ റൂളുകള്‍ വരെ തെറ്റിക്കാന്‍, അവര്‍ മടിയ്‌ക്കില്ല..

കൊഴുക്കട്ടയുടെ വിസ്തീര്‍ണ്ണവും വ്യാപ്തവും അളക്കാനായി ഗോളത്തിന്റെ വ്യാപ്ത സമവാക്യം ഉപയോഗിക്കുന്നതിന്റെ പ്രായോഗികമായ പ്രതിബന്ധങ്ങളെ പറ്റി സുരേഷ് അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തി.. ഇനി കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍, സമവാക്യങ്ങള്‍ പ്രയോഗിക്കാന്‍ പാകത്തിന്‌ ഗോളാകൃതിയില്‍ ഉണ്ടാക്കണമെന്ന് അവന്‍ അപേക്ഷിച്ചു..

ഇങ്ങനെ പല വിഷയങ്ങളുമായി ബന്ധപ്പെട്ട് പല തരം സംഭവങ്ങള്‍ നാടൊട്ടുക്ക് അരങ്ങേറി.. പ്ലസ് ടു കഴിഞ്ഞിട്ടും എനിക്കൊന്നും "സംജാത"മായില്ലെന്ന് മാത്രമല്ല, വിചാരിച്ച പോലുള്ള "ഒരു ജാതി വാസന" എന്തിനാണെന്ന് ഒരു ക്ലൂ പോലും കിട്ടിയില്ല.
"എല്ലാവര്‍ക്കും വാസന വെളിപ്പെട്ടു.. എനിക്ക് മാത്രം എന്താ ഇങ്ങനെ..", ഓര്‍ത്തപ്പോ ഏറെ വിഷമം തോന്നി..
കിണറ്റിന്‍ കരയിലേക്ക് നടന്ന് ഒരു തൊട്ടി വെള്ളം കോരി നോക്കി.. തൊട്ടിയില്‍ കുടുങ്ങിയ "എഴുത്തച്ഛന്‍ പ്രാണി"യും കരടുകളും അല്ലാതെ വെള്ളത്തില്‍ മറ്റൊന്നും എനിക്ക് വെളിപ്പെട്ടില്ല.. H2O H2O എന്ന് ഉരുവിട്ടു കൊണ്ട് ബലം പിടിച്ച് കുറേ നേരം തൊട്ടിയിലേക്ക് തുറിച്ച് നോക്കി..
കൈയില്‍ വെള്ളം നിറച്ച് മുഖത്തേക്കൊഴിച്ച് നെഞ്ചിടിപ്പോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു..
ഒരു തണുപ്പ്ണ്ട്.. ഇതാണോ ഇനി ഇപ്പോ ആത്മനിര്‍‌വൃതി..? ഒരു കുമ്പിള്‍ വെള്ളം കുടിച്ച ശേഷം കണ്ണുകളടച്ചപ്പോ, "മയക്കമാ അന്തി മയക്കമാ" എന്ന പഴേ സിനിമാപ്പാട്ട് ഓര്‍മ്മ വന്നതല്ലാതെ ധമനികളിലും, ആമാശയത്തിലും അപ്പോള്‍ സംഭവിച്ചേക്കാവുന്ന രാസപ്രവര്‍ത്തനത്തെ പറ്റി ഒന്നും വെളിപ്പെട്ടില്ല.. ഞാന്‍ നിരാശനായി കിണറ്റിന്‍ കരയില്‍ നിന്ന് മുറിയിലേക്ക് നടന്നു..

മുറിക്കകത്തു കയറി കതകടച്ചു, ഫാന്‍ ഓഫ് ചെയ്‌തു.. കസേരയില്‍ കുനിഞ്ഞിരുന്ന് കൈകളും മുഖവും മേശമേല്‍ വെച്ച് വിശ്രമിച്ചു.. ടേബിള്‍ ലാമ്പ് ടിക്‍-ടിക്‍ ടിക്‍-ടിക്‍ എന്ന് onഉം offഉം ആക്കി ഒരു സീരിയസ് മൂഡ് ഉണ്ടാക്കിയെടുത്തു. മണിക്കൂറുകളോളം കതകടച്ചിരിക്കാനുള്ള ക്ഷമയൊന്നും ഇല്ല.. അര മണിക്കൂര്‍ കഷ്ടിച്ച് കഴിഞ്ഞ് കാണും.. ആദ്യത്തെ വിയര്‍പ്പ് തുള്ളി പൊടിഞ്ഞു.. വേഗം കൈ കൊണ്ട് തോണ്ടിയെടുത്ത് രുചിച്ച് നോക്കി.. ഉപ്പ് രസം.. പക്ഷെ സോഡിയം ക്ലോറയിഡിന്‌ ഉപ്പു പാക്കറ്റിലുള്ള കട്ടകള്‍ക്കതീതമായി ഒരു ഘടനയുണ്ടെന്നോ, സോഡിയവും ക്ലോറിനും തമ്മില്‍ പിരിയാനാകാത്ത വിധം പ്രണയബദ്ധരാണെന്നോ ഒന്നും തോന്നിയില്ല.. വീണ്ടും നിരാശ..വിയര്‍പ്പില്‍ നിന്ന് രഹസ്യം വെളിപ്പെട്ട ശശിയോട് കടുത്ത അസൂയയും... ഇത്തിരി വെളിച്ചം കണ്ട് പാഞ്ഞെത്തിയ ഇയ്യാം‌പാറ്റകള്‍ ഒന്നും, രണ്ടും, നാലും, എട്ടും ആയി അണുവിഭജനത്തിലെന്ന പോലെ മേശവിളക്കിനു ചുറ്റും നിറഞ്ഞ് തുടങ്ങി.. ഞാന്‍ ചാടിയെഴുന്നേറ്റ് കതക്‌ തുറന്ന് പുറത്തേക്കോടി.. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാന്‍..

വീടിനു തെക്കേ വശത്തുള്ള ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ ഞാന്‍ സഞ്ചരിച്ചു. സഞ്ചരിക്കുമ്പോള്‍ മനസ്സില്‍, ഏ പ്ലസ് ബി ദ ഹോള്‍ സ്ക്വയര്‍ = പറഞ്ഞു നോക്കി.. "എ സ്ക്വയര്‍ പ്ലസ്, ടു ഏബി പ്ലസ് ബി സ്ക്വയര്‍.." പെട്ടെന്ന്‍ സ്ഫടികം സിനിമ ഓര്‍മ്മ വന്നു... തിലകന്റെ "ഏ പ്ലസ് ബി ദ ഹോള്‍ സ്ക്വയര്‍ ഈക്വല്‍സ് ബ.ബ.ബ. അല്ല".. എന്ന ഡയലോഗ്.. ഭൂഗോളത്തിന്റെ സ്പന്ദനം... മോഹന്‍ലാലിന്റെ മുണ്ടുരിഞ്ഞടി...ഏഴിമലപൂഞ്ചോലാ.. ഹോ ഹോ.. ഹോ ഹോ ഹോ.. പതിനെട്ടാം പട്ട തെങ്ങ്.... പുത്തന്‍ ഞാറ്റുവേലാ.... ഹൊയ്യര ഹൊയ്യര ഹൊയ്യര ഹൊയ്യര ഹൊയ്യര.. ഉര്‍‌വ്വശി .. ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓടക്കുഴലൂതി.... പ്രണയമാം യമുനയോ പുറകിലേക്കൊഴുകിയോ...
ഒരു നിമിഷം ഞാന്‍ സ്വയം മറന്നു.. ആരും സഞ്ചരിക്കാത്ത ആ വഴിയിലൂടെ സഞ്ചരിക്കുന്നതിന്റെ ഉദ്ദേശം പെട്ടെന്ന് ഓര്‍മ്മ വന്നു... സ്ഫടികവും, മോഹന്‍ലാലും, തിലകനും, പതിനെട്ടാം പട്ട തെങ്ങും, ഉര്‍‌വ്വശിയും, സ്മിതയും എല്ലാം അപ്രത്യക്ഷമായി.. അവശേഷിച്ചത് എല്ലാം തുടങ്ങിയ "ഏ പ്ലസ് ബി ദ ഹോള്‍ സ്ക്വയര്‍ " മാത്രം.. ഒരു സുഖോം ഇല്ല.. ഇതല്ല എന്റെ വെളിപാട്‌.. എനിക്കുറപ്പായി..

കാട് പിടിച്ച വഴിയില്‍ ഒരു നിമിഷം - ഞാന്‍ ഞെട്ടലോടെ നിന്നു.. ചൊറിയന്‍ തവളകള്‍ കൂട്ടം കൂട്ടമായി വിലപിക്കുന്നു..
"മഴ വരുന്നുണ്ടോ?" ഞാന്‍ കാതോര്‍ത്തു.. തവളയെ നോക്കി... തവള എന്നെയും.. തവളകള്‍ എന്നോട് എന്തോ പറയുന്നത് പോലെ..
എത്ര നിഷ്കളങ്കമായ നോട്ടം.. തവളയോടുള്ള സിമ്പതി ഒരു എമ്പതിയായി പെട്ടെന്ന് മാറി... ഡോക്ടര്‍ സണ്ണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ തീക്ഷ്ണമായ ഒരു തന്മയീഭവം..

സിനിമയില്‍ ഫ്ലാഷ് ബാക്ക് കാണുന്നതു പോലെ കഴിഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു.. വെള്ളം കോരിയതും, മുറിയടച്ചിരുന്ന് വിയര്‍ത്തതും, ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചതും .. എല്ലാം.. എലാറ്റിലും പൊതുവായി ചില ഘടകങ്ങള്‍ ഇല്ലേ... ആദ്യം വെള്ളം കോരിയപ്പോള്‍ എഴുത്തച്ഛന്‍ (വെള്ളത്തില്‍ ചിത്രം വരയ്‌ക്കുന്ന പ്രാണി), പിന്നീട് മേശവിളക്കിനു ചുറ്റും കുമിഞ്ഞു കൂടിയ ഈയാം പാറ്റകള്‍, ഇപ്പോള്‍ തവളകള്‍... എല്ലാം എന്നോട് രഹസ്യമായി എന്തോ പറയുവാന്‍ ശ്രമിക്കുകയായിരുന്നില്ലേ...?

"കിട്ടി.... കിട്ടി..." ഞാന്‍ കാടു പിടിച്ച ഇടവഴിയിലൂടെ ഒരു ഭ്രാന്ത്രനെപ്പോലെ ഓടി.. "കിട്ടി.. കിട്ടി..."
പറമ്പില്‍ പുല്ല് അരിഞ്ഞു കൊണ്ടിരുന്ന മാണിക്യമ്മ കാര്യമെന്താണെന്നറിയാന്‍ ഓടി വന്നു..
"കിട്ടി.. കിട്ടി..."
"എന്താ.. എന്താടാ കിട്ട്യേ? പൊന്നാണോ..?", മാണിക്യമ്മ അതിശയത്തോടെ ആരാഞ്ഞു.
"വെളിപാട്.. വെളിപാട്‌..", ഞാന്‍ ഓടി, ഗേറ്റും കഴിഞ്ഞ്, വരമ്പും ചാടിക്കടന്ന് കിണറിന്റെ അടുത്തേക്ക്..

തല കിണറ്റിലേക്കിട്ട് അകത്തേക്ക് നോക്കി.. കിണറ്റില്‍ എഴുത്തച്ഛന്‍ പ്രാണികള്‍ പുതിയ ചിത്രം വരച്ചു കൊണ്ടിരിക്കുന്നു..
"എഴുത്തച്ഛാ...", ഞാന്‍ മന്ത്രിച്ചു. എഴുത്തച്ഛന്‍മാര്‍ ഒരു നിമിഷം ചിത്രം വര നിര്‍ത്തി മുകളിലേക്ക് നോക്കി..
"ഞാന്‍.." എനിക്ക് വാക്കുകള്‍ കിട്ടിയില്ല
"ഒന്നും പറയണ്ട.. ഇപ്പഴെങ്കിലും മനസ്സിലായല്ലോ", ഒരെഴുത്തച്ഛന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാന്‍ പതുക്കെ മുറിയ്‌ക്കകത്ത് കയറി .. ഇയ്യാം‌പാറ്റകളില്‍ ഒരെണ്ണത്തെ കയ്യിലെടുത്ത് കൊഞ്ചിച്ചു..

അന്നു രാത്രി അമ്മ ചെമ്മീന്‍ കറി വിളമ്പി..
ഒരു മിനിട്ട് നേരം ഞാന്‍ മൗനം ഭജിച്ചു.
പിന്നീട്, ഒരു ചെമ്മീന്‍ കയ്യിലെടുത്ത്, സൂക്ഷിച്ചു നോക്കി.. എന്നിട്ട് പറഞ്ഞു:
"ഇത്... ഇത്.. ഇതെന്താന്നറയോ എല്ലാര്‍ക്കും..?"
ഒരു നിമിഷം എല്ലാവരും സ്തബ്ധരായി.. പെട്ടെന്ന് വൈദ്യുതി നിലച്ച പോലെ രംഗം നിശബ്ദമായി...

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഞാന്‍ തുടര്‍ന്നു:
"സൈന്റിഫിക്‍ നെയ്‌മ്‌ - ഡെന്‍ഡ്രോബ്രാങ്കിയാറ്റ;
കിങ്ഡം - ആനിമാലിയ;
ഫൈലം - ആര്‍ത്രോപോഡ;
സബ് ഫൈലം - ക്രസ്റ്റേഷ്യ..."

17 ഓഗസ്റ്റ് 2011

മുറുക്കാന്‍ സ്പ്രേ

ഓരോ കാലത്തെ ട്രെന്‍ഡും, പിന്നെ ഞങ്ങളുടെ പിടിപ്പുകേടിന്റെ ഗതിവിഗതികളും ഒക്കെ നിരീക്ഷിച്ച് തന്ത്രപ്രധാനമായ ചുവടുവെപ്പുകള്‍ നടത്തുന്നതില്‍ അച്ഛനും, അമ്മയും പണ്ടേ ശ്രദ്ധാലുക്കളായിരുന്നു.

പഠിച്ച് പഠിച്ച് അങ്ങ് കോളേജില്‍ എത്തുമ്പോ ബുദ്ധിമുട്ടില്ലാതെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ പറ്റണം എന്ന ദീര്‍ഘവീക്ഷണത്തിലായിരുന്നു പണ്ട് ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ത്തതത്രേ. പക്ഷെ ഇംഗ്ലീഷ് മീഡിയത്തിലായിട്ട് ഒരു കാര്യോം ഇല്ല - ഗ്രാമര്‍ വളരെ വളരെ പ്രധാനമാണ്‌ - അതാണ്‌ അടിത്തറ. അങ്ങനെ ഒരു തറ പണ്ടേ ഇല്ലാത്തതു കൊണ്ട് കര്‍ത്താവിന്റെ കൂടെ has വെക്കണോ have വെക്കണോ had വെക്കണോ എന്ന് ഇടക്ക് കൺഫ്യൂഷൻ ആകും. അത്തരം സന്ദര്‍ഭങ്ങളില്‍ ഓരോ രീതിയും മനസ്സിൽ സങ്കല്പിച്ച്, ഏറ്റവും പോഷ് പ്രയോഗം അങ്ങോട്ട് വെച്ച് കാച്ചും. പ്ര്സന്റ് പാർട്ടിസിപ്പിളും, പാസ്റ്റ് പെർഫക്റ്റും നിർലോഭം വാരി വിതറും. സയൻസും, സോഷ്യൽ സയൻസും കടന്ന് അങ്ങ് മാത്തമാറ്റിക്സിന്റെ ഉത്തരക്കടലാസുകളിൽ വരെ അനേകം കർത്താക്കൾ, "ഞങ്ങളെന്തു കുറ്റം ചെയ്‌തിട്ടാ ഞങ്ങളെ ഇങ്ങനെ?" എന്ന ചോദ്യവുമായി നിരന്നു നിന്നു..

അങ്ങനെയാണ്‌ പണ്ട് ഗ്രാമര്‍ പഠിക്കാന്‍ ഗംഗാ(ധ)രന്‍ മാഷുടെ വീട്ടില്‍ പോകാന്‍ ഏര്‍പ്പാടാക്കിയത്. ചേച്ചിയെ മാത്രം ചേര്‍ക്കാനായിരുന്നു മാഷിന്റെ പ്ലാന്‍, കാരണം അവിടെ ചേരാനുള്ള മിനിമം യോഗ്യതയായ എട്ടാം ക്ലാസ്സ് അന്ന് ഞാന്‍ കരസ്ഥമാക്കിയിരുന്നില്ല. പക്ഷെ അമ്മയ്‌ക്ക്, ഒരു-വെടിക്ക്-രണ്ട്-പക്ഷി കാഴ്ചപ്പാടായിരുന്നത് കൊണ്ട് - "എന്നാ പിന്നെ ആ ചെക്കനും കൂടി അവടെ ചെന്നിരുന്ന് നാലക്ഷരം പഠിക്കട്ടെ.. അവടം വരെ പോകാന്‍ പെണ്ണിനൊരു കൂട്ടും ആയി" എന്നങ്ങോട്ട് തോന്നിപ്പോയി. അതിനു വേണ്ടി ശ്യാമിന്റെ അമ്മയെക്കൊണ്ട്, എന്റെ പെര്‍ഫോമന്‍സ് പെരുപ്പിച്ച് കാണിച്ച്, പലകുറി റെക്കമന്‍ഡ് ചെയ്യിപ്പിച്ചു. (ശ്യാമിന്റെ അമ്മ പഠിപ്പിച്ചിരുന്ന അതേ സ്കൂളിലായിരുന്നു ഗംഗാരന്‍ മാഷും പഠിപ്പിച്ചിരുന്നത്). അവസാനം ഒരു പരീക്ഷണാടിസ്ഥാനത്തില്‍ ഒന്നുരണ്ടാഴ്ച നോക്കാം എന്ന് മാഷ് സമ്മതിച്ചു. അങ്ങനെ അവധി ദിവസങ്ങളില്‍ ഗ്രാമര്‍ പഠിക്കാന്‍ ഞാനും ചേച്ചിയുടെ കൂടെ പോയിത്തുടങ്ങി.

പൂക്കാടാണ്‌ മാഷുടെ വീട്‌. ബസ്സില്‍ പോകുമ്പോള്‍ പൊയില്‍ക്കാവില്‍ നിന്ന് മിനിമം പോയന്റ്. തിരിച്ച് വരുമ്പോള്‍ പൊയില്‍ക്കാവ് ബസ് ഇറങ്ങി വീട് വരെ നടത്തമാണ്‌. വത്സലട്ടീച്ചറുടെ വീട് കഴിഞ്ഞാല്‍ പിന്നെ ചെമ്മണ്ണിട്ട നാട്ടുവഴിയില്‍ അധികം ആളനക്കം ഉണ്ടാകാറില്ല. ആ വഴി ഓരോരോ കോപ്രായങ്ങള്‍ കാണിച്ച് നടക്കുന്നത്‌ സ്ഥിരം ഏര്‍പ്പാടായിരുന്നു. കോപ്രായം എന്നു വെച്ചാല്‍ അപ്പോ തോന്നുന്നത് പോലെ എന്തെങ്കിലും.

അന്നൊരു ദിവസം പതിവ് പോലെ കോപ്രായം കാട്ടാനുള്ള സമയമായെന്ന് ഉള്‍‌വിളി വന്നു തുടങ്ങി. (ഇങ്ങനെ പലേ അവസരത്തിലും എനിക്ക് ഉള്‍‌വിളികള്‍ തോന്നാറുണ്ടായിരുന്നു). അപ്പോ തോന്നിയത് കണ്ണടച്ച് നടക്കാനാണ്‌. ഇനി വീട്ടിലെത്തുന്നത് വരെ കണ്ണടച്ച് നടക്കും. ഇക്കാര്യം ചേച്ചിയെ അറിയിച്ചു, എന്നിട്ട്, കണ്ണടച്ചിരുട്ടാക്കി നടന്നു തുടങ്ങി. ചേച്ചിയെ മുട്ടി ആണ്‌ നടപ്പ്, അതു കൊണ്ട് മതിലു തട്ടുമെന്നോ വഴി തെറ്റുമെന്നോ ഭയമില്ല.

കണ്ണടച്ച് നടത്തം അതിന്റെ എല്ലാ ത്രില്ലോടും കൂടി പുരോഗമിക്കുന്നു. എവിടെ എത്തിയിട്ടുണ്ടാകും? ഒരേ നടത്തം, ഇടം കണ്ണിട്ട് നോക്കുവാന്‍ മനസ്സ് അനുവദിക്കുന്നില്ല. ത്രില്ല് നഷ്ടപ്പെടില്ലേ.. നിത്യവും നടക്കുന്ന വഴികള്‍, ഒരിടത്ത് നിന്ന് അപ്രത്യക്ഷനായി വേറൊരിടത്ത് പ്രത്യക്ഷപ്പെടുന്ന ഒരു സുഖം.. അതിലേക്കാണ്‌ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.. ഏകദേശം ഒരു കിലോമീറ്ററോളം ഇങ്ങനെ വഴി കാണാതെ നടന്ന്, സ്വന്തം വീട്ടില്‍ വെച്ച് പ്രത്യക്ഷപ്പെടുന്നു.. അതൊക്കെ ഉള്ളില്‍ കണ്ട് കൊണ്ട് കണ്ണില്ലാത്തവരുടെ ലോകത്തില്‍ ഒരാളായി ഞാനും നടന്നു.

രവീന്ദ്രേട്ടന്റെ കടയിലെ, കൗമാരം നഷ്ടപ്പെടാത്ത "വെറ്റിലാടക്ക", ഒരു നുള്ള് "പൊകല"യും, ചുണ്ണാമ്പും തേച്ച് മടക്കി വായിലിട്ട്, ചവച്ച് നീരിറക്കി, സ്ഥിരം വേഷമായ തോര്‍ത്ത്മുണ്ടും ഉടുത്ത് എതിര്‍ ദിശയില്‍ വന്നു കൊണ്ടിരിക്കുകയായിരുന്നു പപ്പേട്ടന്റെ അച്ഛന്‍..

"ഡാ.. ആള്‌ വരുന്നു ആള്‌..", ചേച്ചി സിഗ്നല്‍ തന്നു.
"ങേ.. ആരാ..?", ഞാന്‍ തിരക്കി.
"ഡാ പപ്പേട്ടന്റെ അച്ഛന്‍. കണ്ണ് തോറക്കെടാ..".
"അയാള്‌ സൈഡീക്കൂടെ പൊക്കോളും.. കണ്ണ് തൊറക്കൂല..", നെറ്റി ചുളിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു.
"എത്താനായോ? എത്താനായോ?", ഞാന്‍ അക്ഷമയോടെ ചോദിച്ചു
ഒരു മറുപടിയുമില്ല..
"എത്താനായോന്ന്‌..", കൈ പിടിച്ച് കുലുക്കിക്കൊണ്ട് ഞാന്‍ വീണ്ടും ചോദിച്ചു.
ഒരു മറുപടിയുമില്ല..
ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടാത്ത അന്ധന്റെ അവസ്ഥ..

പെട്ടെന്ന് ഒരു പരു പരുത്ത കൈ എന്റെ തോളത്ത് പതിച്ചപ്പോള്‍ ഞാന്‍ ഞെട്ടിത്തരിച്ചു.. അപ്പോഴുണ്ടായ വെപ്രാളത്തില്‍ കണ്ണുകള്‍ തുറന്നു പോയി..

തൊട്ടു മുമ്പില്‍ പപ്പേട്ടന്റെ അച്ഛന്‍ ഒരു അസ്വാഭാവികത മണത്തറിഞ്ഞ്‌ അത് സോള്‍‌വ് ചെയ്യാനുള്ള ആവേശത്തോടെ നില്‍‌ക്കുകയാണ്‌..

"എന്താ മോനേ എണക്ക് പറ്റ്യേത്?"

"അത്... അത്...." ഞാന്‍ ആകെ പരുങ്ങി.
ചേച്ചി "ഞാനൊന്നും അറിഞ്ഞില്ലേ" എന്ന ഭാവത്തോടെ ഇത്തിരി മാറി നിന്നു..

"എന്റെ* കണ്ണിനെന്ത് പറ്റി കുഞ്ഞുമ്മോനെ?", മേലാസകലം പിടിച്ച് കുലുക്കിക്കൊണ്ട് അയാള്‍ ചോദിച്ചു.

"അത് ഒരു കരഡ് പോയതാ..", വളരെ സ്വാഭാവികമായ ഒരു നുണ തട്ടി വിട്ടു.

"കണ്ണ് കരഡ് പോയിട്ട് ഇങ്ങനെ നടക്ക്വാ? എന്റെ* ഏത് കണ്ണിലാ കരഡ് പോയേ?"

"ഇക്കണ്ണില്‌", വലത്തേ കണ്ണ് കൈ കൊണ്ട് കാണിച്ച് ഞാന്‍ പറഞ്ഞു.

പിന്നെ ഒന്നും ചോദിക്കാനും പറയാനും നില്‍ക്കാതെ കോടാലി പിടിച്ച്‌ തഴമ്പ് വന്ന പരു പരുത്ത കൈകള്‍ കൊണ്ട് എന്റെ മുഖം അമര്‍ത്തിപ്പിടിച്ചു. എന്നിട്ട്, അപ്പംവിരലും ചൂണ്ട് വിരലും ചേര്‍ത്ത് കണ്‍പോളകള്‍ വിടര്‍ത്തി തുറപ്പിച്ച്, സകല ശക്തിയുമെടുത്ത് കണ്ണിലേക്ക് ഊതി. വെറ്റിലാടക്കയും, പൊകലയും, നൂറും, ഉമിനീരില്‍ ചാലിച്ച ലായിനി spray ആയി ഓരോ ഊത്തിലും മുഖത്ത് വീണുകൊണ്ടിരുന്നു.

"യ്യോ..", ഞാന്‍ ഉറച്ച ആ കൈകളില്‍ കിടന്ന് പിടഞ്ഞു.

മൂന്ന് ഊത്ത് കഴിഞ്ഞപ്പോ ഞാന്‍ അലറി, "പോയി, പോയി.. ഇപ്പൊ പോയി.. കൊയപ്പല്ല, സുഗണ്ട്.. മതീ....."

"ഇഞ്ഞാടക്ക് മോനെ..", എന്നു പറഞ്ഞ് രണ്ട് തവണ കൂടി മുറുക്കാന്‍ spray ഊതിയ ശേഷം അയാള്‍ പിന്മാറി... എന്നിട്ട്‌, ഇനി എന്തു ചെയ്യണം എന്നതിനെ കുറിച്ച് രണ്ട് മിനിട്ട് നേരം ഉപദേശിച്ചു:

"ഇഞ്ഞിണ്ടല്ലോ വീട്ട് പോയ പാഡേ ഒരു പാനേല്‌, നല്ല കോരി വെച്ച പച്ച വെള്ളം എഡുക്ക്വ..
ന്നിറ്റ്, രണ്ട് കയ്യിലും വെള്ളം നറച്ചെടുത്തിറ്റ് കണ്ണിന്റാത്തേക്ക് ശക്ക്‌തീല്‌ ഒഴിക്ക്യ.. മനസ്സിലായോ..?"

"ഉം..", മുഖം തുടച്ചു കൊണ്ട് ഞാന്‍ മൂളി.

"കരഡും പോയിറ്റ് കണ്ണും പൂട്ടി നഡക്കലാ ഞ്ഞ്.. നല്ല കോളായിപ്പോയി..", എന്നൊക്കെ ആശ്വസിപ്പിക്കുമ്പോള്‍, കരട് പോയ ആശ്വാസം മുഖത്തു വരുത്തുവാന്‍ പാടു പെടുകയായിരുന്നു ഞാന്‍. നുണ പറയേണ്ടി വന്നതില്‍ ഒരു വിഷമവും തോന്നിയില്ല. അതു കാരണം വെറുതെ ആ വഴി പോയ ആളെ മിനക്കെടുത്തിയതില്‍ ഒരു ചെറിയ ഫീലിംഗ്സ് തോന്നി.

വായില്‍ അവശേഷിച്ചിരുന്ന അടക്കാക്കഷണത്തെ - "ഇപ്പൊ ശരിയാക്കിത്തരാം" എന്ന ഭാവത്തോടെ ചവച്ചു കൊണ്ട്, മെല്ലെ, ഒരു പ്രശ്നം പരിഹരിച്ച ചാരിതാര്‍ത്ഥ്യത്തോടെ അയാള്‍ നടന്നകന്നു; ഇനിയും ഉള്‍‌വിളികള്‍ വരല്ലേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാനും.

*എന്റെ എന്ന വാമോഴിക്ക്‌ ആ ഭാഗത്ത്‌ നിന്റെ എന്നാണര്‍ത്ഥം